കോട്ടയം ജില്ലയിൽ ആറുപേര്‍ക്ക് കോവിഡ്; ആലപ്പുഴ 3, തൃശൂർ 4
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. ആലപ്പുഴ ജില്ലയിൽ ഇന്ന് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ അബുദാബിയിൽ നിന്നും മറ്റു രണ്ടു പേർ മുംബൈയിൽ നിന്നും എത്തിയവരാണ്. മെയ് 17ന് അബുദാബി - തിരുവനന്തപുരം വിമാനത്തിൽ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാൾ. ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ കോവിഡ് കെയർ സെൻററിലായിരുന്നു.
മെയ് 22ന് മുംബൈയിൽ നിന്നും എറണാകുളത്ത് ട്രെയിനിൽ എത്തിയവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേർ. ഇതിൽ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവും ഉൾപ്പെടുന്നു. ഇദ്ദേഹം ജില്ലയിൽ എത്തിയശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
മെയ് 24ന് കോവിഡ് സ്ഥിരീകരിച്ച തകഴിയിലെ കുടുംബത്തിലെ അംഗമാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. മുംബൈയിൽ നിന്നും എത്തിയ ശേഷം ഹോം ക്വാറന്റീനിലായിരുന്നു .
കോട്ടയം ജില്ലയിൽ ആറുപേര്‍ക്ക്
കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍.
രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പായിപ്പാട് നാലുകോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ ബന്ധുക്കളായ ദമ്പതികള്‍. ഭര്‍ത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടില്‍ ക്വാറന്‍റീനിലായിരുന്നു. മെയ് 17ന് അബുദാബിയില്‍നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി(60). ഗാന്ധിനഗറിലെ ക്വാറന്റീൻ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.
മെയ് 16ന് ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍(28). ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24). പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്നു. മെയ് 18ന് ബെംഗളൂരുവിൽ നിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവ്.
നിലവില്‍ കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയും കോവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയില്‍ നിന്നെത്തിച്ച രണ്ടുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്.
തൃശൂർ ജില്ലയിൽ 3 ദിവസത്തിനുശേഷം 4 പേർക്ക്
തൃശൂർ ജില്ലയിൽ 3 ദിവസത്തിനു ശേഷം കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്. മേയ് 23ന് ദുബായിൽ നിന്നെത്തിയ ചാവക്കാട് സ്വദേശികളായ യുവാവ് (32), യുവതി (28). ഇവർ 2 പേരും കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിത്സയിലാണ്. മേയ് 24ന് അബുദാബിയിൽ നിന്നെത്തിയ പഴയന്നൂർ സ്വദേശി (42), വിദേശത്തു നിന്നു തിരിച്ചെത്തിയ തളിക്കുളം സ്വദേശി (45) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ 5 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് 21ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി (33), ഇദ്ദേഹത്തിന്റെ മാതാവ് (60 ), 14ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് വീട്ടിലെത്തിയ മുന്നിയൂര്‍ ആലുങ്ങല്‍ വെളിമുക്ക് സ്വദേശി (50), ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ യാത്ര തിരിച്ച് 20ന് വീട്ടിലെത്തിയ മേലാറ്റൂര്‍ ചെമ്മാണിയോട് സ്വദേശി (24), 20ന് ദുബായില്‍ നിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കല്‍കടവ് സ്വദേശി (25) എന്നിവര്‍ക്കാണ് രോഗബാധ. ഇവര്‍ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലാണ്. രോഗം ഭേദമായ 2 പേർ ഇന്ന് ആശുപത്രി വിട്ടു.
എറണാകുളം ജില്ലയിൽ 5 പേർക്ക്
എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 5 പേരിൽ 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീരരക്ഷ സേന ഉദ്യോഗസ്ഥർ. ഇവർ നാവികസേന ആശുപത്രി ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ അങ്കമാലി തുറവൂർ സ്വദേശിയാണു മറ്റൊരാൾ.
English summary: Coronavirus cases in Kerala