സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കാത്തതിൽ ഫഡ്നാവിസ് അക്ഷമൻ: ശരദ് പവാർ
Mail This Article
മുംബൈ∙ മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കാത്തതിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അക്ഷമനാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. നിലവിൽ സർക്കാരിന് ഒരു ഭീഷണിയുമില്ല. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമാണ്. ഇപ്പോൾ ഇതിൽ വിള്ളൽ വീഴ്ത്തിയാൽ ജനങ്ങളായിരിക്കും അടിക്കാനിറങ്ങുകയെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പവാർ കൂട്ടിച്ചേർത്തു.
കോൺഗ്രസും ശിവസേനയുമായുള്ള സഖ്യം തുടരും. അടുത്തിടെ വിവിധ കക്ഷിനേതാക്കളുമായി പവാർ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ശിവസേന സഖ്യ സർക്കാരുമായുള്ള ഭിന്നതകളെത്തുടർന്നാണിതെന്ന ആരോപണങ്ങളാണ് അഭിമുഖത്തിൽ അദ്ദേഹം തള്ളിക്കളഞ്ഞത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസ് സാന്നിധ്യം ഇല്ലായിരുന്നുവെങ്കിലും തങ്ങൾ ഒരു സഖ്യമായാണ് പ്രവർത്തിക്കുന്നതെന്ന് പവാർ വ്യക്തമാക്കി. തിങ്കളാഴ്ച മുഖ്യമന്ത്രിയെക്കൂടാതെ ഗവർണറെയും പവാർ കണ്ടിരുന്നു.
കോവിഡ്–19നെതിരെ പോരാടുന്ന ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ പോരാട്ടമാണ് മഹാരാഷ്ട്രയിൽ സംഭവിക്കുന്നത്. മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്തുതന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിതിഗതികൾ നേരിടാനാകാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷമായ ബിജെപി നടത്തുന്നത്. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിനു കീഴിൽ കൊണ്ടുവരണമെന്ന് മുതിർന്ന ബിജെപി നേതാവ് നാരായൺ റാണെ ആവശ്യപ്പെടുകയും ചെയ്തു.
English Summary: Devendra Fadnavis "Impatient" But Government Safe: Sharad Pawar