ഉത്രയുടെ കൊലപാതകം: കൂടുതൽ പേരെ പ്രതി ചേർത്തേക്കും, പാമ്പിന് പോസ്റ്റ്മോർട്ടം
Mail This Article
കൊല്ലം∙ അഞ്ചലിൽ യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. ഒന്നാം പ്രതി സൂരജിന്‍റെ കുടുംബാംഗങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
ദ്യക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതു കൂടി പരിഗണിച്ചാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യാതെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഉത്രയക്ക് ആദ്യം പാമ്പ് കടിയേറ്റ സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിലും സുരേഷ് സൂരജിന് പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കും. പണം വാങ്ങി പാമ്പിനെ നൽകിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിൽ സുരേഷ് സമ്മതിച്ചു. എന്നാലിതു കൊലപാതകത്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാൾ ആവർത്തിക്കുന്നു.
സൂരജിന്റെ കുടുംബാംഗങ്ങൾക്ക് ഉൾപ്പടെ മറ്റു ചിലർക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ സഹോദരി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ കുഴിയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് സൂരജിനും സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്.