ADVERTISEMENT

ടോക്കിയോ∙ കോവിഡ്–19 മഹാമാരിയുടെ മരണകരങ്ങളിൽനിന്ന് ജപ്പാനെ ഒഴിച്ചുനിർത്തിയത് മാസ്ക് ധരിച്ചതുമൂലമെന്ന് സർക്കാരിന്റെ വിദഗ്ധ സംഘം. മാസ്ക് ധരിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകമെങ്ങും പല വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ജപ്പാനിൽ ജനങ്ങളുടെ ദിനചര്യയുടെ ഭാഗമായി ഇതു മാറിയെന്നും വിദഗ്ധ സമിതിയെ ഉദ്ധരിച്ച് വിദേശമാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച വരെ ജപ്പാനിൽ 16,000ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 850 പേർ മരിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും ശക്തമായ ഏഴ് സമ്പദ്‌വ്യവസ്ഥകളിൽ ജപ്പാനിലാണ് രോഗികളിലും മരിച്ചവരിലും എണ്ണത്തിലെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജപ്പാനിലെ ജനങ്ങൾക്കിടയിൽ പൊതു ശുചിത്വത്തെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കിയിരുന്നു. കൈ കഴുകുക എന്നതുൾപ്പെടെയുള്ള ശീലങ്ങൾ ഇവർ പാലിച്ചുപോന്നിരുന്നു. വൈറസിനെ പ്രതിരോധിക്കാനുള്ള പരിചയം ജപ്പാനിലെ ജനങ്ങൾക്കു പണ്ടുമുതലേ ഉണ്ടായിരുന്നു. ദിവസവും മാസ്ക് ധരിക്കുന്നത് അവർ ജീവിതത്തിന്റെ ഭാഗം തന്നെയാക്കി മാറ്റി. പൂമ്പൊടി മൂലമുള്ള അലർജി ജപ്പാനിൽ പലർക്കും ഉണ്ടാകാറുണ്ട്. ഇതിനാൽ പലപ്പോഴും വർഷത്തിന്റെ ആരംഭം മുതൽ വസന്തകാലം തീരുന്നതുവരെ പലരും മാസ്ക് ധരിച്ചാണ് ജപ്പാനിൽ പുറത്തിറങ്ങുക. ഈ ശീലം വൈറസിന്റെ സമയത്ത് ഉപകാരപ്പെട്ടു.

മാസ്ക് ധരിക്കുന്നത്, കൈകൾ കഴുകുന്നത്, അകലം പാലിക്കുന്നത്, ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കിയത് തുടങ്ങിയവ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിച്ചു. ഉയർന്ന റിസ്കിലുള്ള സ്ഥലങ്ങളും സാഹചര്യവും കണ്ടെത്താനും ക്ലസ്റ്റർ സർവെയ്‌ലൻസ് സഹായിച്ചു. രണ്ടാം തരംഗം ഉണ്ടാവാനുള്ള സാധ്യത വളരെക്കൂടുതലായതിനാൽ ക്ലസ്റ്ററുകൾ കണ്ടെത്താൻ ജപ്പാൻ വളരെയധികം പരിശ്രമിച്ചു. സ്വന്തമായി വികസിപ്പിച്ചെടുത്ത ആന്റിജന്‍ ടെസ്റ്റിങ്, അതോടൊപ്പം പിസിആർ ടെസ്റ്റ് എന്നിവയും നടത്തി കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപ് നിയന്ത്രിക്കാനായെന്നും വിദഗ്ധർ അറിയിച്ചു.

രാജ്യം പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെ വൈറസിന്റെ രണ്ടാം തരംഗം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കൂടി സർക്കാർ എടുക്കണമെന്നാണ് വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്. പിസിആർ, ആന്റിജൻ ടെസ്റ്റിങ് തുടങ്ങിയവ വ്യാപകമായി നടപ്പാക്കണം. മാത്രമല്ല, റിസ്ക് ഉള്ള സാഹചര്യങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

English Summary: Wearing Masks Helped Keep Japan Death Toll Low, Experts Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com