‘സംസ്ഥാനത്ത് സമൂഹ വ്യാപനമില്ല, കൂടുതൽ ആളുകൾ എത്തുന്നതോടെ കേസുകൾ കൂടുന്നു’
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് സാമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മേയ് 11ന് ഷാർജയിൽ നിന്നു വന്നയാളാണ് വെള്ളിയാഴ്്ച കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു. 27 മുതൽ വെന്റിലേറ്ററിലായിരുന്നു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചുള്ള മരണം 8 ആയി.
സംസ്ഥാനത്ത് രോഗികള്‍ കൂടുന്നതില്‍ ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കംമൂലം രോഗം പകർന്നത് കുറച്ച് പേർക്ക് മാത്രമാണ്. ആദ്യഘട്ടത്തില്‍ 30%, ഇപ്പോള്‍ 15% മാത്രവുമാണ് സമ്പർക്കത്തിലൂടെ രോഗം. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ പോസിറ്റീവ് കേസുകൾ വർധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മേയ് ഏഴ് വരെ 512 കേസുകളും മൂന്നു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മരണനിരക്കു കുറയ്ക്കാൻ കഴിഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നപ്പോൾ സാഹചര്യങ്ങൾ മാറി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്ന പലരും അവശനിലയിലാണു വരുന്നത്. മഹാരാഷ്ട്രയിൽനിന്ന് വന്ന വനിത ചാവക്കാട് എത്തിയപ്പോൾതന്നെ മരിച്ചു. രോഗികളെ മരിക്കാതെ രക്ഷപ്പെടുത്താൻ കഠിന പരിശ്രമം നടത്തുന്നു. എന്നാൽ മറ്റു അസുഖങ്ങൾ ഉള്ളത് തടസമാകുന്നു.
വെഞ്ഞാറമൂട് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കേണ്ടിവരും. ന്യുമോണിയ കേസ് കൂടുന്നുണ്ടോയെന്ന് പരിശോധിക്കുന്നു. എന്നാൽ ഇതുവരെ ന്യുമോണിയ കേസ് കൂടുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
English Summary : Health Minister K.K. Shailaja on Kerala covid cases