അവസാനത്തിന്റെ തുടക്കവും ഉറക്കവും ഇവിടെ; വിവാദം വിടാതെ ജേക്കബ് തോമസ്
Mail This Article
ഷൊർണൂർ ∙ സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫിസിലെ വെറും നിലത്ത്. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായി വിരമിക്കുന്ന ഡിജിപി ജേക്കബ് തോമസ് ഷൊർണൂരിലെ ഓഫിസിലെ നിലത്ത് പായ വിരിച്ചാണു തന്റെ സർവീസിന്റെ അവസാന ദിനം കിടന്നുറങ്ങിയത്. ഗെസ്റ്റ് ഹൗസ് ഇല്ലാത്ത മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫിസ് മുറിയിൽ പായ വിരിച്ച് കിടന്നുറങ്ങി എഴുന്നേറ്റ ചിത്രം ഫെയ്സ്ബുക്കിൽ ജേക്കബ് തോമസ് പോസ്റ്റ് ചെയ്തു.
ഞായറാഴ്ച അവധി ദിനമാണെങ്കിലും അവസാന ദിവസവും പണിയെടുത്തു വിരമിക്കാനാണു ജേക്കബ് തോമസിന്റെ ലക്ഷ്യം. ‘സിവിൽ സർവീസ് - അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾക്കുള്ളിൽ വൈറലായി. അവസാന പ്രവൃത്തിദിവസമായ ശനിയാഴ്ച ഓഫിസിലെത്താതെ, സഹപ്രവർത്തകരുടെ യാത്രയയപ്പില്ലാതെയാണു ജേക്കബ് തോമസ് പടിയിറങ്ങുന്നത്.
101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയുമുണ്ടാക്കുമെന്ന, രാഷ്ട്രീയാർഥം ഒളിപ്പിച്ച പ്രസ്താവനയാടെയാണു ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസിൽ ചുമതലയേറ്റത്. വിജിലൻസ് ഡയറക്ടറായിരിക്കെ സസ്പെൻഷനിലായി. പിന്നീട് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സർവീസിൽ തിരിച്ചെത്തിയപ്പോഴായിരുന്നു നിയമനം. അന്നുവരെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ വഹിക്കാത്ത പദവിയായിരുന്നു അത്. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടേതിനു തുല്യമാക്കിയതു സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് അദ്ദേഹം അന്നു പ്രതികരിച്ചു.
മൂന്നോ നാലോ തവണ മാത്രമാണ് ഓഫിസിലെത്തിയതെങ്കിലും ‘പരശുരാമന്റെ മഴു’ എന്ന ഉൽപന്നമുണ്ടാക്കി ശ്രദ്ധ നേടി. കത്തിക്കു മൂർച്ച കൂടിയതിന്റെ പേരിൽ മാത്രമേ തന്നെ മാറ്റാൻ സാധ്യതയുള്ളൂ എന്നു പറഞ്ഞ ജേക്കബ് തോമസ് വിരമിക്കുന്ന ദിവസം വരെ ആ പദവിയിൽ തുടർന്നെങ്കിലും പടിയിറങ്ങുന്നതിനു തലേന്ന്, വിജിലൻസ് കേസ് തുടരാനുള്ള കോടതിവിധിയും വന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് അനധികൃതമായി ഭൂമി വാങ്ങിയെന്ന കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖ പ്രകാരം പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണു ഹൈക്കോടതി വാക്കാൽ വിലയിരുത്തിയത്.
കേസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഒരുമാസത്തിനകം വിജിലൻസ് വിശദീകരണം നൽകണം. ഹർജി ജൂലൈയിലേക്കു മാറ്റി. ആധാരങ്ങൾ സർക്കാർ ഹാജരാക്കി. ആധാരത്തിൽ ജേക്കബ് തോമസിന്റെ പേരുണ്ടെന്നും അനുമതി വാങ്ങുകയോ സ്രോതസ് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ഭൂമി ഇസ്ര അഗ്രോടെക്കിനു വേണ്ടി വാങ്ങിയതാണെങ്കിൽ കൈമാറുമായിരുന്നുവെന്നും വാദിച്ചു. തന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാർഷിക സ്വത്തുവിവര പത്രികയിലുൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് അനധികൃത സ്വത്തുകേസ് റജിസ്റ്റർ ചെയ്തതു നടപടിക്രമം മറികടന്നാണെന്ന് ആരോപിച്ചുള്ള ഹർജിയാണു ജസ്റ്റിസ് വി.ഷെർസി പരിഗണിച്ചത്.
English summary: DGP Jacob Thomas retired from service, photo posted in Facebook