സ്രവം എടുത്തശേഷം പ്രവാസിയെ വീട്ടിലേക്കയച്ചു; ഫലം വന്നപ്പോൾ പോസിറ്റിവ്
Mail This Article
തിരുവനന്തപുരം ∙ ജില്ലയിൽ കോവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ ക്വാറന്റീനിലാക്കുന്നതിൽ ഗുരുതര വീഴ്ച. ശനിയാഴ്ച കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം മെഡിക്കൽ കോളജിൽ നിന്നു വീട്ടിലേക്കയച്ചത്.
ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വന്‍ വീഴ്ച വെളിച്ചത്തായത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. സ്വകാര്യവാഹനത്തിലാണ് വീട്ടിലേക്കുപോയത്.
വിമാനത്താവളത്തില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച. കോവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. ആലങ്കോട് സ്വദേശിക്ക് കുവൈത്തില്‍ വച്ചും കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചിരുന്നു.
സംഭവത്തിൽ വീഴ്ച സംഭവിച്ചെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു. വിഷയം ഗൗരവത്തോടെ കാണുന്നു. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകഘട്ടത്തിലാണ്. അതീവശ്രദ്ധവേണ്ട സമയമാണിത്. സംസ്ഥാനത്തിനു പുറത്തുനിന്ന് പലരും എത്തുന്നത് ഗുരുതരാവസ്ഥയിലാണ്. ഒറ്റക്കെട്ടായി പ്രതിരോധിച്ചാലേ ഫലമുണ്ടാകൂ എന്നും മന്ത്രി പറഞ്ഞു.
English Summary: Expat who arrived with Covid Symptom was sent home at TVM