പ്രളയത്തില്‍ കൃഷിയിടം മണൽക്കൂമ്പാരമായി; നഷ്ടപരിഹാരമില്ല: കനിയാതെ സർക്കാർ
Mail This Article
കവളപ്പാറ∙ പ്രളയത്തില്‍ ആറേക്കറിലെ കൃഷിയാകെ ഒലിച്ചുപോയി ഭൂമി മണല്‍ക്കൂമ്പാരമായി മാറിയ കര്ഷകന് 9 മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. മലപ്പുറം കവളപ്പാറയ്ക്ക് അടുത്ത അമ്പുട്ടാന്‍പൊട്ടിയിലെ തുരുത്തേല്‍ ബിനു ഫിലിപ്പാണ് ഭൂമിയിലടിഞ്ഞ മണലും മരവും നീക്കി കിട്ടാനും സര്‍ക്കാര്‍ സഹായത്തിനുമായി ഒാഫിസുകള്‍ കയറിയിറങ്ങുന്നത്.
പ്രളയത്തിനു മുന്‍പ് ഈ ഭൂമി കാര്‍ഷിക സമൃദ്ധമായിരുന്നു. ചുറ്റിലും ചാലിയാര്‍ ഒഴുകുന്ന തുരുത്തിപ്പോള് മണല്‍ക്കൂമ്പാരം മാത്രമാണ്. പത്തടിയില്‍ കൂടുതല്‍ ഉയരത്തില്‍ മണല്‍ കുന്നുകൂടി കിടക്കുന്നു. കായ്ഫലമുളള 344 തെങ്ങും 2600 കമുകും ജാതിയും കുരുമുളകും ഒപ്പം വീടും തൊഴുത്തും പശുക്കളുമെല്ലാം ചാലിയാറെടുത്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച കര്‍ഷകനെ കാണാന്‍ കൃഷിമന്ത്രി തന്നെ പ്രളയക്കാലത്ത് സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ കണക്കെടുപ്പു നടത്തിയെങ്കിലും നഷ്ടപരിഹാരം മാത്രം കിട്ടിയില്ല.
പ്രളയത്തിനു തൊട്ടു മുന്‍പ് ഭൂമിക്ക് നാലര കോടി രൂപ വരെ വില പറഞ്ഞിട്ടും ബിനു ഫിലിപ്പ് വില്ക്കാന് തയാറായില്ല. നിലവിലെ കണക്കുപ്രകാരം കിട്ടിയാല്‍ തന്നെ പത്തു ലക്ഷത്തോളമായിരിക്കും നഷ്ടപരിഹാരം. സര്‍ക്കാരിന്റെ വിത്തുതോട്ടത്തില്‍ മുളപ്പിക്കാന്‍ തേങ്ങ നല്‍കിയിരുന്നത് ഈ തോട്ടത്തില്‍നിന്നാണ്. സ്വന്തം ഭൂമിയില്‍ കുന്നുകൂടിയ മണലും മരങ്ങളും സര്‍ക്കാര്‍ നീക്കിക്കൊടുത്ത് കൃഷിയോഗ്യമാക്കണം. അല്ലെങ്കില്‍ കൃഷിയോഗ്യമായ പകരം ഭൂമി നല്‍കണമെന്നാണ് ബിനു ഫിലിപ്പിന്റെ നിവേദനം.
English Summary: Governmant fails to co-ordinate Kavalappara disaster