നിസർഗ അതിതീവ്രന്യൂനമർദമായി; ഉച്ചകഴിഞ്ഞ് ചുഴലിക്കാറ്റാകാൻ സാധ്യത: ജാഗ്രതാനിർദേശം
Mail This Article
ന്യൂഡൽഹി/ തിരുവനന്തപുരം∙ അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർന്ന് ബുധനാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗോവയ്ക്കും മുംബൈക്കും ഇടയിൽ കടലിലാണ് ന്യൂനമർദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിർദേശം പുറപെടുവിച്ചു.
ബംഗ്ലാദേശ് പേര് നൽകിയ 'നിസർഗ' ചുഴലിക്കാറ്റ് ഈ വർഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റുമായി മാറും. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി വിന്യസിച്ചു.
English Summary: Mumbai On Alert, Nisarga May Intensify Into Cyclone, Landfall Tomorrow