ADVERTISEMENT

കൊച്ചി ∙ കോവിഡ് 19 രോഗബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിലുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ സമിതികളെ നിയോഗിക്കണമെന്ന് ഫൊറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഷെർളി വാസു. ഇതിൽ പരിശീലനം ലഭിച്ചവരുടെ ഫോൺ നമ്പരുകൾ സർക്കാർ പുറത്തു വിടണം. അവരുടെ പട്ടിക ജില്ലാകലക്ടർമാരുടെ കയ്യിലുണ്ടാവണം. മോർച്ചറി ജീവനക്കാരായിരിക്കും അതിനു നല്ലത്. 36 വർഷം മോർച്ചറിയിൽ ജോലി ചെയ്തുള്ള പരിചയം വച്ച്, വൈറൽ ഇൻഫെക്‌ഷനുകൾ മൃതദേഹങ്ങളിൽനിന്ന് പകരുകയില്ലെന്നും ഡോക്ടർ പറയുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ പലയിടത്തും നടക്കുന്നത് അറിവില്ലായ്മകൊണ്ടാണ്. ഭീതി നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഒബ്സസീവ് കംപൽസീവ് ഡിസോർഡർ പോലെയാണ് ആളുകൾ പെരുമാറുന്നത്. അതിന്റെ ആവശ്യമില്ല. മോർച്ചറികളിലും ഐസിയുകളിലും പ്രോട്ടോക്കോൾ പാലിച്ചാൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള ഭീതി വേണ്ടെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

മൃതദേഹത്തിൽനിന്നു വൈറസ് പുറത്തേക്കു വരില്ല

ശരിയായ രീതിയിലാണു സംസ്കാരമെങ്കിൽ ആശങ്ക വേണ്ട. ബ്ലീച്ച് കലർത്തിയ വെള്ളം ഉപയോഗിച്ച് ബോഡി വാഷ് ചെയ്താൽ ഉള്ളിൽനിന്ന് വൈറസ് പുറത്തേക്കു വരില്ല. എബോള, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗാണുക്കളുടെ കാര്യത്തിലും ഇങ്ങനെയാണ്. അവ പുറത്തേക്കു വരില്ല. മനുഷ്യന്റെ ത്വക്ക് നല്ലൊരു കവചമായി പ്രവർത്തിക്കും. മൃതദേഹത്തിന് ശ്വസനമില്ലാത്തതിനാൽ രോഗാണുവിന് അങ്ങനെയും പുറത്തു വരാൻ അവസരമില്ല. അതേസമയം ചില മൃതദേഹങ്ങളിൽ ലങ്സിൽ നിന്നുള്ള ദ്രവം മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്കു വരാനുള്ള സാധ്യതയുണ്ട്. അത് തടയാൻ ഡ്രൈ കോട്ടൺ വച്ച് ദ്വാരങ്ങൾ അടയ്ക്കുകയാണ് പതിവ്. 

INDIA-HEALTH-VIRUS
പ്രതീകാത്മക ചിത്രം

അതേസമയം വായിലൂടെ ദ്രവം ഒഴുകുന്നത് തടയുക അത്ര എളുപ്പമല്ല. കോവിഡ് 19 ലങ്സിനെയാണ് കാര്യമായി ബാധിക്കുക. എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം), അയൺ ലങ് (ശ്വാസകോശം ഇരുമ്പുപോലെ ഉറച്ചു പോകുന്ന അവസ്ഥ) തുടങ്ങിയ കാരണങ്ങൾ കൊണ്ടാണിത് സംഭവിക്കുന്നത്. അതിൽനിന്ന് ഫ്ലൂയിഡുകൾ വായിലൂടെയും മൂക്കിലൂടെയും ഒഴുകാം. അങ്ങനെ ഒഴുകിയാൽ അതിനെ കവർ ചെയ്തിരിക്കുന്ന പല സ്ഥലങ്ങളിലും വൈറസ് എത്താം. അതുകൊണ്ടാണ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ബോഡി അടക്കണം എന്നു പറയുന്നത്. പിന്നീട് ആരും അതിൽ തൊട്ട് രോഗം പകരാൻ ഒരു സാധ്യതയും ഉണ്ടാകരുത് എന്നതിനാൽ. 10 അടി താഴ്ചയിൽ അടക്കണം, ജനവാസ സ്ഥലം ഒഴിവാക്കി വേണം സംസ്കാരം, ബ്ലീച്ച് ഉപയോഗിക്കണം തുടങ്ങി നിരവധി നിർദേശങ്ങളാ ഡബ്ലിയുഎച്ച്ഒ പ്രോട്ടോക്കോളിലുള്ളത്. 

10 അടി താഴ്ചയിൽ കുഴിച്ചിട്ടാൽ മണ്ണിലൂടെ രോഗം പടർന്നതായി എവിടെയും റിപ്പോർട്ടില്ല. അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരു ഭീതിക്ക് അടിസ്ഥാനവുമില്ല. വെള്ളവും കുഴിച്ചിടുന്ന സ്ഥലവുമായി നേരിട്ട് ബന്ധമുള്ള പല സ്ഥലങ്ങളും ലോകത്തുണ്ട്. അവയെ കൂടി പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു കുഴിച്ചിടൽ ഡബ്ലിയുഎച്ച്ഒ നിർദേശിച്ചിരിക്കുന്നത്. അത് ഒരു ഭീതിദ സാഹചര്യത്തിൽ പറഞ്ഞിട്ടുള്ളതാണ്. അത്ര ഭീതി നിലവിൽ ഇല്ല. പരിശീലനം ലഭിച്ച ഡോക്ടർമാർ, പരിശീലനം ലഭിച്ച മോർച്ചറി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകി ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച കോട്ടൺ പാഡ് മുഖത്ത് വച്ച് സംസ്കാരം നടത്താം. ഇത് ബന്ധുക്കൾ കണ്ടു കഴിഞ്ഞിട്ടാവണം. അല്ലാത്തപക്ഷം കട്ടിയുള്ള എന്തെങ്കിലും മുഖത്തു വച്ചിരിക്കുന്നതു കാണുന്ന ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാം. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂടുതൽ അപകടം എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി രോഗാണുക്കൾ

എച്ച്ഐവി, ഹെപ്പറ്റൈറ്റസ് ബി തുടങ്ങിയ രോഗങ്ങളുടെ അണുക്കൾ ഒരു മാസം വരെ മേശയുടെ പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ഇത് കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് നമ്മൾ. അതേസമയം നിപ്പയ്ക്കും കോവിഡിനുമെല്ലാം വളരെ കുറച്ചു സമയത്തേക്കു മാത്രമാണ് ബാധിക്കാനുള്ള ശേഷിയുള്ളത്. ആ സമയം കഴിഞ്ഞു മാത്രം മൃതദേഹം സംസ്കാരത്തിന് വിട്ടുനൽകിയാൽ മതിയാകും. നിലവിലുള്ള സാഹചര്യത്തിൽ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് കോവിഡ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി വരുന്ന ഒരു സമയമുണ്ട്. രോഗാണു ബോഡിയിലുണ്ടെങ്കിലും വ്യാപിക്കാതിരിക്കാൻ ഈ സമയം മതിയാകും.

കൊറോണ വൈറസിന് ലൈവ് ടിഷ്യുവിൽ മാത്രമേ വൈറസിന് വളരാൻ സാധിക്കൂ. ജീവനുള്ള ഒരു സെൽ അതിനെ വർധിപ്പിച്ചു കൊടുത്താൽ മാത്രമേ അത് നിലനിൽക്കുകയുള്ളൂ. രോഗാണു കുറെ സമയത്തേക്ക് അതിൽ ഉണ്ടാകും. അതേസമയം രോഗി മരിച്ചു കഴിഞ്ഞാൽ വൈറസിന് പെരുകാൻ സാധിക്കില്ല. നിശ്ചിത സമയത്തിനു ശേഷം അത് പ്രവർത്തന രഹിതമാകും. ഒരു മണിക്കൂർ കഴിഞ്ഞാണ് ബോഡി കൈമാറുന്നതെങ്കിൽ ഓട്ടോപ്സി ചെയ്യാം, കുഴിച്ചിടാം, ബന്ധുക്കൾക്ക് കാണാം.. ഇതെല്ലാം സുരക്ഷിതമാണ്. പക്ഷേ ഡബ്ലിയുഎച്ച്ഒ ഒരു പ്രോട്ടോക്കോൾ തന്നിട്ടുള്ളതിനാൽ സർക്കാരുകൾക്ക് അത് നടപ്പാക്കിയേ പറ്റൂ. അത് നല്ലതുമാണ്.

അന്ത്യയാത്ര അവകാശമാണ്

സംസ്കാരത്തിന് പ്രോട്ടോക്കോൾ പാലിക്കണം. എന്നാൽ ജനങ്ങളിൽ ഭീതി പരത്തി, മൃതദേഹം സംസ്കരിക്കുന്നത് എതിർക്കാൻ ആർക്കും അവകാശമില്ല. ഒരു മൃതദേഹത്തിന്റെ അന്ത്യയാത്ര തടസപ്പെടുത്തിയാലുള്ള ശിക്ഷയാണ് ഇന്ത്യൻ പീനൽ കോഡിന്റെ അവസാന ഭാഗത്തിൽ പറയുന്നത്. നല്ലൊരു അന്ത്യയാത്ര ലഭിക്കുക പൗരന്റെ അവകാശമാണ്. അത് തടയുന്നത് ഗൗരവമുള്ള തെറ്റാണ്. 

സംശയാസ്പദമായി ഒരു മൃതദേഹം കണ്ടാൽ പരസ്യമായ മൃതദേഹ പരിശോധനയും പോസ്റ്റ്മോർട്ടവും കഴിഞ്ഞ് അനന്തര നടപടികൾക്കായി സുരക്ഷിതമായി ശ്മശാനത്തിലേയ്ക്കുള്ള യാത്രയും വിശ്വാസങ്ങൾ പിന്തുടരുന്ന ബന്ധുക്കൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള അവസരവുമെല്ലാം ഈ അവകാശത്തിൽ ഉൾപെടുന്നതാണ്. അന്തിമ കർമങ്ങൾക്കായി ഒരാൾ ഇല്ലെങ്കിൽ ഉചിതമായ രീതിയിൽ സർക്കാരിന്റെ ചുമതലയിൽ അതു നിർവഹിക്കണം.

അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. ചിലർ അതിനു തടസമുണ്ടാക്കുന്നത് അറിവില്ലായ്മയോ ഭയമോ കൊണ്ടാണ്. അവരുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് സംവിധാനമുണ്ടാക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്.

COVID MASK
പ്രതീകാത്മക ചിത്രം

അറിവാണ് സുരക്ഷ, മാസ്കല്ല

മൃതദേഹം കൈകാര്യം ചെയ്യുന്ന സ്ഥലമാണ് മോർച്ചറി. ഇവിടുത്തെ ഡോക്ടർമാരും മറ്റ് ജോലിക്കാരും അതിന് വൈദഗ്ധ്യം ആർജിച്ചവരാണ്. മരണം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെങ്കിൽ അതിനെ മോർച്ചറി എന്നു വിളിക്കാനാവില്ല. എത്രയോ കാലമായി ഇൻഫെക്‌ഷനുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് ഇവിടെയുള്ളത്. തലയോട്ടി തുറക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലാണ്. എന്നാലും അത് ചെയ്യുന്നുണ്ട്. വൈറൽ ഇൻഫെക്‌ഷനുകൾ ആർക്കും പകർന്ന് കിട്ടിയിട്ടില്ലെന്നാണ് അനുഭവം. അശ്രദ്ധയോടെ, കയ്യുറ ധരിക്കാതെ, വ്യക്തിശുചിത്വം പാലിക്കാതെ കൈകാര്യം ചെയ്താൽ മാത്രമാണ് രോഗം പടരാനുള്ള സാധ്യത. അങ്ങനെയുള്ളവരെ ഒരാളെ ഒരു തരത്തിലും രക്ഷിക്കാനാവില്ല. അറിവാണ് സുരക്ഷ, മാസ്കല്ല എന്ന് ഓർക്കണം. മാസ്കോ കയ്യോ എങ്ങനെ ഉപയോഗിക്കണം എന്നത് ഓരോരുത്തരും തീരുമാനിക്കണം. നമ്മുടെ ആത്മവിശ്വാസവും നമുക്കു രോഗം പകർന്നാൽ അത് പ്രിയപ്പെട്ടവർക്ക് ലഭിച്ചേക്കാം എന്ന ഉത്തരവാദിത്തവും എല്ലാം ഓർമിച്ചാണ് നമ്മൾ ഓരോ കാര്യവും ചെയ്യേണ്ടത്.

English Summary: Dead Bodies do not spread Coronavirus, says Dr Sherly Vasu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com