കോവിഡ്: റെംഡെസിവിർ ഈമാസം അവസാനത്തോടെ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാകും
Mail This Article
ന്യൂഡൽഹി∙ കോവിഡിനെ ചെറുക്കുന്നതിനുള്ള ആന്റി വൈറൽ മരുന്നായ റെംഡെസിവിർ ഈമാസം അവസാനത്തോടെ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ. ‘റെംഡിസിവിർ’ അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്കു നൽകാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു.
മിതമായ രോഗാവസ്ഥയുള്ളവരിൽ 5 ദിവസം നൽകാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മരുന്നു പരീക്ഷണ പദ്ധതിയടക്കം ഏറെ പ്രതീക്ഷയോടെ കാണുന്ന മരുന്നാണ് ഇത്. ചികിത്സാ കാലാവധിയിലടക്കം മാറ്റങ്ങളുണ്ടാക്കാൻ ഈ മരുന്നിനു കഴിയുമെന്നാണ് പ്രതീക്ഷ. റെംഡിസിവിർ ഉപയോഗിക്കുന്നതിനു കഴിഞ്ഞ മാസം യുഎസ് അംഗീകാരം നൽകിയിരുന്നു. ജപ്പാനും അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഇന്ത്യയും അനുമതി നൽകിയത്.
യുഎസ് കമ്പനിയായ ഗിലീഡ് സയൻസസിനാണ് മരുന്നിന്റെ നിർമാണാനുമതി. പകരം മരുന്നു കണ്ടെത്തുന്നതു വരെ ഇത് ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഗിലീഡ് സൗജന്യമായി അനുവാദം നൽകിയിട്ടുണ്ട്. നിയന്ത്രിത അളവിൽ എബോള, സാർസ്, മെർസ് എന്നിവയ്ക്ക് റെംഡിസിവിർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇതൊരു പരീക്ഷണ മരുന്ന് മാത്രമാണെന്നും സുരക്ഷിതത്വവും ഫലവും സ്ഥിരീകരിച്ചിട്ടില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
കുത്തിവയ്പ്പിലൂടെയാണ് റെംഡിസിവിർ ഉപയോഗിക്കുന്നത്. ഗുരുതര വൃക്കരോഗമുള്ളവർക്കും 12 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്ക് ഈ മരുന്ന് നൽകരുതെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.
English Summary: Remdesivir For COVID-19 Treatment To Be In Market By Month-End: Sources