ധീരജവാന്മാര്ക്ക് രാജ്യം യാത്രാമൊഴിയേകും; ചൈനീസ് വാദം അതിശയോക്തിയെന്ന് ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ അതിർത്തിയിലെ സംഘർഷ സാഹചര്യം കുറയ്ക്കാൻ ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽമാർ നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞു. സേന പിൻമാറ്റം ഉടനുണ്ടാകില്ലെന്നാണ് സൂചന. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി. അവകാശവാദം വെറും അതിശയോക്തി മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച്ച നടത്തി.
വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ഭൗതികദേഹം ജന്മനാടുകളിലെത്തിച്ചു. ജവാന്മാർക്ക് രാജ്യം ഇന്ന് യാത്രാ മൊഴി നൽകും. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ നാലു സൈനികരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. ഡൽഹിയിലും ഗുജറാത്തിലും യുപിയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൈന വിരുദ്ധ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്.
പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎലും എംടിഎൻഎലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് റദ്ദാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വാരയിൽ ചൈന അവകാശവാദം ഉന്നയിച്ചതോടെ സ്ഥിതി സങ്കീർണമായിരിക്കുകയാണ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘർഷത്തിന് കാരണമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ഇന്നലെ ഇന്ത്യയുടെയും ചൈനയുടെ മേജർ ജനറൽമാർ മൂന്നു മണിക്കൂറിലധികം ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
ചർച്ചകൾ തുടരുമെന്നാണ് സൈനിക തലത്തിൽ ലഭിക്കുന്ന സൂചന. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തർക്കപരിഹാരത്തിനായി തൽക്കാലം ഇടപെടാൻ ശ്രമിക്കുന്നില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു.
English Summary: India-China Border Dispute - Updates