സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാം; ഇടപാടുകൾക്ക് 500 കോടി വരെ ചെലവിടാം
Mail This Article
ന്യൂഡൽഹി∙ സൈന്യത്തിന് കൂടുതൽ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സജ്ജരായിരിക്കാൻ സേനാമേധാവിമാർക്കു പ്രതിരോധമന്ത്രി നിർദേശം നല്‍കിയിരുന്നു. തുടർന്ന് അടിയന്തര ആവശ്യങ്ങൾ മുൻനിർത്തി ആയുധങ്ങൾ വാങ്ങാൻ സൈന്യത്തിന് അനുമതി നൽകി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ 75–ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായാണു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടത്. കിഴക്കൻ ലഡാക്കിലെ തുടർ പ്രതിരോധ നീക്കങ്ങൾ ചർച്ച ചെയ്തു. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാനും നിർദേശിച്ചു.
പ്രകോപനമുണ്ടായാൽ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കു കാത്തിരിക്കേണ്ട. സാഹചര്യങ്ങൾക്ക് അനുസരിച്ച് നീക്കം നടത്താൻ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകൾക്കാണു സൈന്യത്തിന് അധികാരം നൽകിയത്. ചൈനയുടെ നാൽപതിലധികം സൈനികർ കൊല്ലപ്പെട്ടതായാണു കരസേന മുൻമേധാവിയും കേന്ദ്ര മന്ത്രിയുമായ വി.കെ. സിങ് പറയുന്നത്.
ചൈനയുടെ ഭാഗത്തുണ്ടായ ആൾ നാശത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന്റെ ഭാഗമായൊരു വ്യക്തി ആദ്യമായാണു പ്രതികരിക്കുന്നത്. ചൈനീസ് സൈനികരെ ഇന്ത്യ പിടികൂടി വിട്ടയച്ചതായും വി.കെ. സിങ് പറയുന്നു. അതിർത്തിൽ വെടിവയ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ- ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറി. പ്രകോപനമുണ്ടായാൽ യന്ത്രത്തോക്കുകൾ ഉൾപ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാൻ കമാൻഡർമാർക്ക് സൈന്യം അനുമതി നൽകി.
കിഴക്കൻ ലഡാക്കിൽ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗൽവാൻ താഴ്‍വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുംവരെ സൈനിക നടപടികൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. അതിർത്തി തർക്കം അടിപിടിയിലെത്തിയിരിക്കുന്നുവെന്നും ഇരുരാജ്യങ്ങളുമായി സംസാരിച്ചുവരികയാണെന്നും യുഎസ് പ്രസിസന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കിഴക്കൻ ലഡാക്കിലെ സംഘർഷത്തിനു കാരണം ചൈനീസ് സൈന്യമാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ കുറ്റപ്പെടുത്തി.
English Summary: After violent face-off with China, armed forces granted financial power; can buy any weapon up to Rs 500 crore