നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റം മരവിപ്പിച്ചു
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പ്രത്യേക കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെ കോഴിക്കോട്ട് പോക്സോ കോടതി ജഡ്ജിയായി നിയമിച്ചതാണ് മരവിപ്പിച്ചിരിക്കുന്നത്. നടൻ ദിലീപിനെതിരായ കേസിൽ വാദം പുരോഗമിക്കുന്നതിനിടെയാണു സ്ഥലം മാറ്റ ഉത്തരവ് വരുന്നത്. ഇത് ശ്രദ്ധൽപെട്ടതിനെ തുടർന്ന് ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ജഡ്ജിയെ സ്ഥലം മാറ്റുന്നത് കോടതി തടഞ്ഞ് ഇപ്പോഴുള്ള ചുമതലയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷിയെ കഴിഞ്ഞ ദിവസം കോടതി വിസ്തരിച്ചിരുന്നു. കേസിന്റെ വിസ്താരം ആറുമാസത്തിനകം പൂർത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതിനിടെ കോവിഡ് ഭീതിയിൽ കോടതികൾ അടച്ചിട്ടതോടെ വിസ്താരം മുടങ്ങിയിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസമാണ് വീണ്ടും വിസ്താരം പുനരാരംഭിച്ചത്. പ്രതികളുടെ സാന്നിധ്യമില്ലാതെയായിരുന്നു കഴിഞ്ഞ ദിവസം വിസ്താരം നടന്നത്.
വ്യാഴാഴ്ചയും വരും ദിവസങ്ങളിലും കേസിലെ വിസ്താരം തുടരും. നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ ജഡ്ജിയെ മാറ്റുന്നതിനുള്ള തീരുമാനം വിധി പറയുന്നതു വൈകിപ്പിക്കുന്ന സാഹചര്യമുണ്ടാക്കും എന്നതിനാലാണ് ഹൈക്കോടതി ഇടപെടൽ.
English Summary: Actress Abduction Case: Transfer of Woman Judge Stayed by HC