ADVERTISEMENT

കൊച്ചി∙ നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. പനമ്പള്ളിനഗറിൽ ഇവർ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

വീട്ടിൽനിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങൾ, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബർഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ ആക്ട് സെക്‌ഷൻ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇൻസ്പെക്ടർ അനീഷ് പറഞ്ഞു.

rehana-house-police-raid
രഹ്നയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു.

അതേസമയം, കേസിലെ പ്രതി രഹ്ന സ്ഥലത്തില്ലാതിരുന്നതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇവർ കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും എത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചെന്നും ഇൻസ്പെക്ടർ പറഞ്ഞു.

തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പൊലീസാണ് തന്റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ മുൻകൂർ ജാമ്യമെടുക്കാൻ തീരുമാനിച്ചിട്ടില്ല. രഹ്നയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകൾ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതിൽ അശ്ലീലം കണ്ടവരാണ് കുറ്റക്കാർ. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് തീരുമാനം.

കുഞ്ഞുങ്ങൾ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്. കേസുമായി ഒരു ബന്ധവുമില്ലാത്ത തന്റെ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലാപ്ടോപ് വരെ പൊലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തിൽ ഇത്ര നാളായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്ടോപ് തിരികെത്തരാൻ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു. 

വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. നേരത്തെ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ പോക്സോ ഐടി വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്.

English Summary : Police raid in Reahana Fathima house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com