‘പ്ലാന്‍ എ, ബി, സി എന്നിവ തയാറാക്കി; രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണം ഒരുക്കും’
Mail This Article
തിരുവനന്തപുരം ∙ കോവിഡ് ചികിത്സാർഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പ്ലാന്‍ എ, ബി, സി എന്നിവ സംസ്ഥാനത്തു തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. 29 കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്‍റിലേറ്ററുകളും നിലവില്‍ തയാറാക്കിയിട്ടുണ്ട്.
രോഗികള്‍ കൂടുന്ന മുറയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. രണ്ടാംനിര കോവിഡ് ആശുപത്രികളും തിരഞ്ഞെടുക്കും. നിലവില്‍ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലുള്ള 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.– മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary: CM Pinarayi Vijayan assures that all steps are taken to combat covid