ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് അൺലോക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കാനൊരുങ്ങവേ രാജ്യാന്തര വിമാനയാത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ സേവനങ്ങൾ തുടങ്ങിയവയിലായിരിക്കും കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു റിപ്പോർട്ട്. ഇതു സംബന്ധിച്ച ചർച്ചകൾ സർക്കാർ ആരംഭിച്ചതായും ഉടനെത്തന്നെ മാർഗനിർദേശം പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷയെന്നും അധികൃതർ ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

മെട്രോ സർവീസ്

എല്ലാ വലിയ നഗരങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനോടു കേന്ദ്രസർക്കാരിനു നിലവിൽ താൽപര്യമില്ല. ഡൽഹിയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകളുള്ളത്. രോഗപ്രതിരോധത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്.

കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ചു തെരുവിൽ വരച്ച ചിത്രത്തിന് അരികിലൂടെ മാസ്ക് ധരിച്ചു നടന്നു പോകുന്നയാൾ. ന്യൂഡൽഹിയിൽ നിന്നുള്ള ദൃശ്യം.
കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ചു തെരുവിൽ വരച്ച ചിത്രത്തിന് അരികിലൂടെ മാസ്ക് ധരിച്ചു നടന്നു പോകുന്നയാൾ. ന്യൂഡൽഹിയിൽ നിന്നുള്ള ദൃശ്യം.

ദക്ഷിണേന്ത്യയിലാകട്ടെ കോവിഡ് ഗ്രാഫ് നിയന്ത്രിക്കുന്നതിനു ലോക്ഡൗൺ നടപ്പാക്കിയിരിക്കുകയാണു ചെന്നൈ. ബെംഗളൂരുവിലും ക്ലസ്റ്ററുകളിൽ ഭാഗിക ലോക്ഡൗണാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചു നിയന്ത്രണങ്ങളോടെ മെട്രോ വേണമോയെന്നതിലാണു തീരുമാനമെടുക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കോവിഡ് വ്യാപനം കുറയാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും സർക്കാർ മടിക്കുകയാണ്. കർണാടക ഒഴികെ മിക്ക സംസ്ഥാനങ്ങളും ബോർഡ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇയും ഐസിഎസ്ഇയും ബദൽ ഗ്രേഡിങ് സംവിധാനം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്–1 മാർഗനിർദേശം അനുസരിച്ച്, സ്കൂളുകളും കോളജുകളും തുറക്കുന്നതിനെപ്പറ്റി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണു തീരുമാനമെടുക്കേണ്ടത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്ഥാപന തലത്തിലും കുട്ടികളുടെ മാതാപിതാക്കളുമായും വിദ്യാഭ്യാസ രംഗത്തെ മറ്റു പങ്കാളികളുമായും കൂടിയാലോചന നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ ലക്ഷക്കണക്കിന് കുട്ടികൾ കൂട്ടമായി പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതു രോഗവ്യാപനം തീവ്രമാക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാകും തീരുമാനം. 

വിമാന യാത്ര 

ചില രാജ്യാന്തര റൂട്ടുകളിൽ സ്വകാര്യ വിമാന കമ്പനികളെ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടങ്ങി. പ്രവാസികളെയും വിദേശത്തു കുടുങ്ങിയവരെയും ഇന്ത്യയിൽ എത്തിക്കുന്നതിന് എയർ ഇന്ത്യ നേതൃത്വം നൽകുന്ന വന്ദേ ഭാരത് ദൗത്യത്തെ യുഎസ് ഭരണകൂടം എതിർത്തിരുന്നു. അമേരിക്ക-ഇന്ത്യ റൂട്ടിൽ പറക്കാൻ യുഎസ് കമ്പനികൾക്കു അനുമതി നിഷേധിക്കപ്പെട്ടതാണു വന്ദേ ഭാരത് വിമാനം അനുവദിക്കില്ലെന്ന തീരുമാനത്തിനു പിന്നിലെന്നാണു യുഎസ് പറയുന്നത്.

Covid - Corona Virus

യുഎഇയിൽ നിന്നും സമാനമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര വിമാന സർവീസുകൾ കൂടുതലായി ആരംഭിച്ചാൽ മാത്രമേ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കെല്ലാം മടങ്ങിയെത്താൻ സാധിക്കൂ എന്നാണു വ്യോമയാന മേഖലയിലുള്ളവർ പറയുന്നത്.

തൊഴിൽ മേഖല

രാജ്യത്ത് സ്തംഭനത്തിലായ വ്യവസായ മേഖലയെ ഉണർത്തുന്നതിന്റെ കൂടി ഭാഗമായി കൂടുതൽ‌ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ രണ്ടാം അൺലോക്ഡൗണിൽ പ്രഖ്യാപിച്ചേക്കും. ‌യുപി, ബിഹാർ, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു മടങ്ങിയെത്തിയ അതിഥി തൊഴിലാളികളുടെ നൈപുണ്യ മാപ്പിങ്ങിനു സ്വീകരിക്കുന്ന നടപടികൾ പങ്കുവയ്ക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.

കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക തൊഴിൽ സേനയുടെ ശേഷിയിലുമാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണു സർക്കാർ വൃത്തങ്ങൾ‌ പറയുന്നത്. പ്രാദേശികമായി ലഭ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വ്യവസായങ്ങളോടു നിർദേശിക്കുകയും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളാകും സ്വീകരിക്കുക.

Covid - Corona Virus

English Summary: Focus on Int'l Air Travel, Schools & Metros, Centre Readies for Unlock-2; Guidelines May be Out Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com