സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യയുടെ വിഹിതം 0.06% മാത്രമായി; റാങ്കിങ് താഴേക്ക്
Mail This Article
ന്യൂഡൽഹി ∙ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ മൂന്നു സ്ഥാനം പിന്നിലേക്കു പോയി ഇന്ത്യ. സ്വിറ്റ്സർലൻഡ് സെൻട്രൽ ബാങ്കിന്റെ പുതിയ ഡേറ്റ പ്രകാരം പൗരന്മാരുടെയും സ്ഥാപനങ്ങളുടെ നിക്ഷേപക്കണക്കിൽ ഇന്ത്യ 77–ാം സ്ഥാനത്താണ്. മുൻ വർഷം ഇന്ത്യയ്ക്ക് 74-ാം റാങ്കായിരുന്നു.
സ്വിസ് നാഷനൽ ബാങ്ക് (എസ്എൻബി) പുറത്തുവിട്ട വാർഷിക ബാങ്കിങ് സ്ഥിതിവിവര കണക്കുകളുടെ വിശകലനത്തിൽ, വ്യക്തികളും സംരംഭങ്ങളും നിക്ഷേപിച്ച പണത്തിന്റെ കാര്യത്തിൽ ഇന്ത്യ വളരെ താഴ്ന്ന നിലയിലാണ്. എസ്എൻബിയുടെ മൊത്തം ആസ്തിയുടെ 0.06 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന. മൊത്തം വിദേശ ഫണ്ടുകളുടെ 27 ശതമാനത്തോളമുള്ള യുകെ ആണ് ഒന്നാം സ്ഥാനത്ത്.
യുകെ കൂടാതെ യുഎസ്, വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഇന്ത്യൻ വ്യക്തികളും സംരംഭങ്ങളും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ 2019ൽ 5.8 ശതമാനം കുറഞ്ഞ് 899 ദശലക്ഷം സ്വിസ് ഫ്രാങ്ക് (6625 കോടി രൂപ) ആയി. ഇവ ബാങ്കുകൾ എസ്‌എൻബിക്ക് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കണക്കുകളാണ്. എന്നാൽ, സ്വിറ്റ്സർലൻഡിൽ ഇന്ത്യക്കാർ നിക്ഷേപിച്ച കള്ളപ്പണത്തിന്റെ അളവ് എത്രയാണെന്ന് ഡേറ്റയിൽ സൂചനയില്ല.
കേന്ദ്ര സർക്കാർ കള്ളപ്പണത്തിനെതിരായി സ്വീകരിച്ച നടപടികളാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപത്തിൽ കുറവ് വരുത്തിയതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പലതിനും താഴ്ന്ന സ്ഥാനമാണ് പുതിയ റിപ്പോർട്ടിലുള്ളത്. പാക്കിസ്ഥാൻ 99, ബംഗ്ലദേശ് 85, നേപ്പാൾ 118, ശ്രീലങ്ക 148, മ്യാൻമർ 186, ഭൂട്ടാൻ 196 എന്നിങ്ങനെയാണു റാങ്കുകൾ. ഈ രാജ്യങ്ങളെല്ലാം 2019 ലെ കണക്കുകളിൽ ഇടിവ് രേഖപ്പെടുത്തി.
English Summary: Money in Swiss banks: India at 77th place, accounts for just 0.06% of all foreign funds