തട്ടിപ്പിന് പിന്നിൽ ഹെയർ സ്റ്റൈലിസ്റ്റും?; റഫീഖിന്റെ ഫോൺ സംഭാഷണം പുറത്ത്
Mail This Article
കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒൻപതംഗ പ്രഫഷനല്‍ സംഘമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഐജി വിജയ് സാഖറെ. ഇതില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആകെ 18 പെണ്‍കുട്ടികളെ സംഘം തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. ഷംന കാസിമിനെ പ്രതികള്‍ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പരിശോധിക്കും.
കേസിലെ മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധമുള്ളതായി സൂചനയുണ്ട്. ഇവർക്ക് സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെയർ സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീന് വിവരം ലഭിച്ചത്. ചാവക്കാടുകാരനായ ഹെയർ സ്റ്റൈലിസ്റ്റാണ് കേസിൽ ഉയർന്നുകേൾക്കുന്ന പുതിയ കഥാപാത്രം. പ്രതികളായ റഫീഖിനേയും മുഹമ്മദ് ഷരീഫിനെയും ഇയാൾക്ക് അറിയാം. ബന്ധുവാണെന്നും പറയപ്പെടുന്നു. ഒരു സിനിമാ നിർമാതാവ് വഴി ഷംനയെ പരിചയപെട്ടശേഷം ഈ ഹെയർ സ്റ്റൈലിസ്റ്റാണ് റഫീഖിനും ഷരീഫിനും ഷംനയിലേക്ക് അടുക്കാനുള്ള വഴിയൊരുക്കിയത്.
പെൺകുട്ടികളെ ഭീഷണിപ്പെടുത്തി തടവിൽ പാർപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു യുവതിയടക്കം നാലു പേർകൂടി പ്രതിസ്ഥാനത്ത് വന്നേയ്ക്കും. ഷംനയെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞ് വരനായി അഭിനയിച്ച റഫീഖിനെതിരെ തൃശൂരിൽ മറ്റൊരു യുവതി പരാതിയുമായെത്തി. കൂടുതൽ പെൺകുട്ടികൾ തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാരിയായ മോഡൽ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
അറസ്റ്റിലായ ഏഴു പ്രതികളെയും കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ സ്റ്റേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്ന ഷംന കാസിമിന്റെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.
ഇതിനിടെ ഭീഷണിപ്പെടുത്തി പണംതട്ടിപ്പ് കേസ് പിന്‍വലിക്കാന്‍ പരാതിക്കാരിയോട് പ്രതിയായ റഫീഖ് സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. പരാതി പിൻവലിച്ചാൽ സ്വർണവും പണവും മടക്കി നൽകാം എന്ന് വാഗ്ദാനം ചെയ്യുന്ന സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. മാർച്ച് 17ന് ആദ്യപരാതിയുമായി പെൺകുട്ടികൾ പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു പ്രതി റഫീഖ് ഫോൺ വിളിച്ചത്.
English Summary: Shamna Kasim blackmailing case - follow-up