പിന്നിൽ ഹവാല, കള്ളക്കടത്ത് സംഘം: വെളിപ്പെടുത്തലുമായി മോഡൽ– വിഡിയോ
Mail This Article
കൊച്ചി∙ ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ മോഡൽ. താനടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയത് ഹവാല, കള്ളക്കടത്ത് സംഘങ്ങളാണ്. നോട്ടുകെട്ടുകളും സ്വര്‍ണവും നിറച്ച വാഹനത്തില്‍ ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. പാലക്കാട്ടു നിന്നു തിരൂർ എത്തിക്കാനാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട താൻ ബഹളം വച്ചു.
ഒപ്പമുണ്ടായിരുന്ന യുവതികളും തന്നെപ്പോലെ കെണിയിൽപ്പെട്ടതായിരുന്നു. പൊലീസിൽ അറിയാക്കാമെന്നു താൻ പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ വിലക്കി. ഇവർ വിചാരിക്കുന്നതു പോലെയല്ല, വലിയ ആളുകളാണെന്നും മുന്നറിയിപ്പ് നൽകി. സംഘത്തിനു സിനിമയുമായി ബന്ധമില്ലെന്നും മോഡൽ മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞു.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒമ്പതംഗ പ്രഫഷനല്‍ സംഘമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആകെ പതിനെട്ട് പെണ്‍കുട്ടികളെ സംഘം തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ഷംന കാസിമിനെ പ്രതികള്‍ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പരിശോധിക്കും. പ്രതികളുടെ സിനിമാ ബന്ധം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാക്കുമെന്നും ഐജി വിജയ് സാഖറേ അറിയിച്ചു. അതേസമയം, പരാതി പബ്ലിസിറ്റിക്കുവേണ്ടിയല്ലെന്ന് നടി ഷംന കാസിം പ്രതികരിച്ചു. സുഹൃത്തുക്കളടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. തട്ടിപ്പ് നടത്തിയത് പ്രഫഷനല്‍ സംഘമാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമെന്നും ഷംന പറഞ്ഞു.
English Summary: Model Reveals More Details on Shamns Kasim Case