'തട്ടിപ്പിന് സിനിമാബന്ധവും; സംഘവുമായി ബന്ധപ്പെടുത്തിയത് മീര': വെളിപ്പെടുത്തൽ
Mail This Article
കൊച്ചി∙ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ആരോപണവിധേയയായ മീരയുടെ പങ്കിനെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തല്‍. സംഘവുമായി തന്നെ ബന്ധപ്പെടുത്തിയതു മീരയാണെന്നു പരാതിക്കാരിയായ മോഡല്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ ഉള്‍പ്പെടെ എട്ടുപേരടങ്ങിയ സംഘത്തെയാണ് ആദ്യം തട്ടിപ്പിന് ഇരയാക്കിയത്. സ്വര്‍ണം കടത്താന്‍ 'ഡീല്‍' ശരിയാക്കാനുണ്ടെന്നു പറഞ്ഞാണു തട്ടിപ്പ് നടത്തിയത്. ഡീല്‍ ശരിയാക്കാന്‍ മുദ്രപത്രം ഉള്‍പ്പെടെ വാങ്ങണമെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു. കൈയിലുള്ള പണവും സ്വര്‍ണവും ഇരയായവര്‍ നല്‍കിയെന്നും മോഡലിന്റെ വെളിപ്പെടുത്തലിൽ പറയുന്നു.
അതേസമയം, ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ക്കു സിനിമാ ബന്ധമുണ്ടെന്നും സൂചനയുണ്ട്. പ്രതികളായ മുഹമ്മദ് ഷരീഫിനും റഫീഖിനും സിനിമാമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹെയര്‍സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണു പൊലീസ് സൂചിപ്പിക്കുന്നത്. ഹെയര്‍സ്റ്റൈലിസ്റ്റായ ചാവക്കാടുകാരനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ചു പണം തട്ടാന്‍ ശ്രമിച്ച കേസിലും അന്വേഷണം വ്യാപിപ്പിച്ചു. ഇതില്‍ ഒരു യുവതിയടക്കം നാലു പേര്‍കൂടി പിടിയിലായേക്കും. പെണ്‍കുട്ടികളെ പാലക്കാടും വടക്കാഞ്ചേരിയിലും എത്തിക്കാന്‍ കൂട്ടുനിന്ന ഇടുക്കിക്കാരിയായ മീരയയൊണു പൊലീസ് തിരയുന്നത്. ഇന്നു കൊച്ചിയിലെത്തുന്ന ഷംനാ കാസിമിന്റെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും. പ്രതികളെ ഇന്ന് തെളിവെടുപ്പിനു ഷംനയുടെ വീട്ടിലെത്തിക്കാനും സാധ്യതയുണ്ട്. പ്രതികളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവന്നു.
English Summary: Shamna Kasim Blackmailing Case Update