ADVERTISEMENT

തിരുവനന്തപുരം ∙ ഇ–മൊബിലിറ്റി ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനമാണ്. പ്രതിരോധ മന്ത്രാലയത്തിന്റേത് അടക്കമുള്ള കണ്‍സള്‍ട്ടന്‍സി ചെയ്യുന്നവരാണ് അവര്‍. പ്രതിപക്ഷനേതാവ് ഉന്നയിച്ചത് വസ്തുതകളുമായി പൊരുത്തപ്പെടാത്ത ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനകള്‍ക്ക് ശേഷം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനമെടുത്തത്. സെബി വിലക്കിയതു പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനത്തെ മാത്രമാണ്. ഓഡിറ്റും കണ്‍സള്‍ട്ടന്‍സിയും വ്യത്യസ്ത പ്രക്രിയയാണെന്ന വസ്തുത മറച്ചുവച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് സര്‍ക്കാര്‍ പിന്തിരിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിർമിക്കുന്ന ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിക്കും വിശദപദ്ധതി റിപ്പോർട്ട് തയാറാക്കലിനും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്കു കരാർ നൽകിയതിൽ ഗുരുതര അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ടെൻഡർ ഇല്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും മന്ത്രിസഭ അറിയാതെയുമാണു കരാർ നൽകിയതെന്നാണ് ആരോപണം.

ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി സത്യം കുംഭകോണം, വിജയ് മല്യ കേസ്, നോക്കിയ നികുതി വെട്ടിപ്പ് ഉൾപ്പെടെ ഇന്ത്യയിൽ 9 കേസുകൾ നേരിടുന്നുണ്ട്. രണ്ടു വർഷത്തേക്ക് ‘സെബി’യുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിലക്കുമുണ്ട്. ഇതു നിലനിൽക്കെയാണ്, 2019 ഓഗസ്റ്റ് 17നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കമ്പനിക്കു കൺസൽറ്റൻസി നൽകാൻ തീരുമാനിച്ചത്.

നവംബർ 7നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ഇതിനു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ല. കൊച്ചി –പാലക്കാട് വ്യവസായ ഇടനാഴി, കെ ഫോൺ പദ്ധതികൾക്കും കൺസൽറ്റൻസി നൽകിയത് ഇതേ കമ്പനിക്കാണ്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയോടുള്ള താൽപര്യവും ബന്ധവും എന്താണെന്നും ചെന്നിത്തല ചോദിച്ചിരുന്നു.

English Summary: CM Pinarayi Vijayan clarifies stand in e-mobility row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com