ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് കമ്പനികൾ തയാറാക്കിയ 59 മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് എപ്രകാരം നടപ്പാക്കുമെന്നത് ഇപ്പോഴും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈൽ ആപ്പുകൾക്കാണ് നിലവിൽ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്റ്റോർ. ആപ് സ്റ്റോറിലെ ആപ്പുകളിന്മേൽ തീരുമാനമെടുക്കുന്നത് ആപ്പിളും. ഈ കമ്പനികൾക്ക് നിരോധനം സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടോയെന്നതും അവ്യക്തമാണ്.

എന്നാൽ ഐടി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പ്ലേ സ്റ്റോറിനെയും ആപ് സ്റ്റോറിനെയും കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിൽ 59 ആപ്പുകൾക്കും പ്രവർത്തനാനുമതി നൽകാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും നിലവിൽ ഒട്ടേറെ ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ട്. നിരോധനം എങ്ങനെ പ്രാവർത്തികമാക്കുമെന്നും എപ്പോൾ മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ഐടി മന്ത്രാലയം രാത്രി വൈകിയും വ്യക്തമാക്കിയിട്ടില്ല.

അതേസമയം 59 ആപ്പുകളും ബ്ലോക്ക് ചെയ്യണമെന്ന് വിവിധ ഫോൺ കമ്പനികൾക്ക് കത്തു നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതുവഴിയും നിലവിലെ ഫോണുകളിൽ നിരോധനം എങ്ങനെ സാധ്യമാകുമെന്നത് അവ്യക്തമാണ്. ആപ് സ്റ്റോറുകളിൽനിന്ന് ഇവ നീക്കം ചെയ്യുമോയെന്നും അറിയേണ്ടതുണ്ട്. കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വാർത്താ ഏജൻസി റോയിട്ടേഴ്സിനോട് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

tik-tok

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. എന്നാൽ ഇവ രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയിൽ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 14 കോടിയാണ് ‘ലൈക്കീ’ ആപ്പിന്റെ ഡൗൺലോഡ്. യുസി ബ്രൗസർ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉൾപ്പെടെ ലഭ്യമാക്കിയിരുന്നു.

വിഡിയോ ഫയലുകൾ ഉൾപ്പെടെ കൈമാറാനുള്ള ആപ്പായ ഷെയറിറ്റിന് 10 കോടിയിലേറെയായിരുന്നു ഡൗൺലോഡ്. ചില ആപ്ലിക്കേഷനുകൾ ചൈനീസ് ഉടമസ്ഥതയിലുള്ളതല്ലെന്നും സൂചനയുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്‌ഷൻ 69എ പ്രകാരമാണ് 59 ആപ്പുകൾക്കു നിരോധനമേര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ ഡിജിറ്റൽ മേഖലയിലും സാങ്കേതികതയിലും ഏറെ മുന്നേറിയതായി ഐടി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേ സമയംതന്നെ 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും ഡേറ്റാ സുരക്ഷയ്ക്കും നേരെ ഒട്ടേറെ വെല്ലുവിളികളും ഉയരുന്നുണ്ട്. അടുത്തകാലത്ത് അതു രാജ്യസുരക്ഷയെയും അഖണ്ഡതയെയും വരെ ബാധിക്കുംവിധം ശക്തമായി. 

ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിക്കുന്ന ആപ്പുകളെപ്പറ്റി ഒട്ടേറെ യൂസർമാർ പരാതി നൽകിയിരുന്നു. ചില കമ്പനികൾ ഇന്ത്യയ്ക്കു പുറത്തുള്ള സെർവറുകളിലേക്ക് ഡേറ്റ അനധികൃതമായ മാർഗങ്ങളിലൂടെ കടത്തുന്നുമുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിലുള്ള പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡേറ്റ ഇത്തരത്തിൽ ശേഖരിക്കുന്നത് രാജ്യസുരക്ഷയെ വരെ ബാധിക്കാൻ തുടങ്ങിയതോടെയാണ് നിരോധനമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. 

സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ രൂപീകരിച്ച ദി ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററും ആഭ്യന്തര മന്ത്രാലയവും ഈ 59 ആപ്പുകൾ നിരോധിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ക്രമസമാധാനനിലയെ പോലും തകർക്കും വിധമുള്ള പ്രവർത്തനങ്ങളിലേക്കും ചില ആപ്പുകൾ വഴിമരുന്നിട്ടു. ഇതോടൊപ്പം ഡേറ്റ സുരക്ഷ സംബന്ധിച്ചും മന്ത്രാലയത്തിനു കീഴിലെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന് (സിഇആർടി–ഇന്ത്യ) ഒട്ടേറെ പരാതി ലഭിച്ചിരുന്നു.

woman-finds-missing-husband-on-tik-tok

ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ചതാണ് സിഇആർടി. എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഒട്ടേറെ പൊതുപ്രവർത്തകരും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. മൊബൈൽ, നോൺ–മൊബൈൽ ഡിവൈസുകളിലെല്ലാം നിരോധനം വരും. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മൊബൈൽ–ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷയും സ്വകാര്യതാ സംരക്ഷണവും ലക്ഷ്യമിട്ടാണു നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

എന്നാൽ ഇന്ത്യ–ചൈന സംഘർഷത്തെക്കുറിച്ച് കുറിപ്പിൽ എവിടെയും വ്യക്തമാക്കിയിട്ടില്ല. ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദും നിരോധനം സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷ, പ്രതിരോധം, അഖണ്ഡത, ഐക്യം എന്നിവയ്ക്കു വേണ്ടിയും ജനങ്ങളുടെ ഡേറ്റയും സ്വകാര്യതയും സംരക്ഷിക്കാനുമാണ് 59 ആപ്പുകൾ നിരോധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

English Summary: How will the ban of TikTok and other 59 Chinese mobile apps be enforced; what is next?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com