ADVERTISEMENT

ബെയ്ജിങ്∙ ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി  ഏകകണ്ഠേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. വിഘടനവാദത്തെയും ഭീകരവാദത്തെയും തടയാനാണ് നിയമനിര്‍മാണമെന്ന് ചൈന അവകാശപ്പെടുന്നു. എന്നാല്‍ ഹോങ്കോങിന്‍റെ പരമാധികാരം ഇല്ലാതാക്കാനാണ് നീക്കമെന്ന് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നു. നിയമത്തിന്‍റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കൾ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തിൽ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാൻ ചൈന തീരുമാനിക്കുകയായിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികൾ ഇനിയും നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും സമാനമായ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കുമെന്ന് ചൈന ഭയപ്പെടുന്നു.

ദേശസുരക്ഷാ നിയമം വഴി ഹോങ്കോങ്ങില്‍ പിടിമുറുക്കാമെന്നാണു ചൈനയുടെ കണക്കുകൂട്ടൽ. രാജ്യദ്രോഹം, അട്ടിമറി പ്രവർത്തനങ്ങൾ എന്നിവ നിയമം മൂലം നിയന്ത്രിക്കാനുള്ള വ്യവസ്ഥകളാണ് ദേശസുരക്ഷാ നിയമത്തിൽ പ്രധാനമായി ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നാണ് സൂചന.

ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങ് (2,755 ചതുരശ്ര കിലോമീറ്റർ) 1997ലാണ് ചൈനയ്ക്കു തിരിച്ചുകിട്ടിയത്. വീണ്ടും ചൈനയുടെ ഭാഗമായെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി അവിടെയുള്ളത് ചൈനയുടേതിൽ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ സമ്പ്രദായമാണ്. ഇതിനെ ചൈനീസ് നേതാക്കൾ ‘ഒരു ചൈന, രണ്ടു വ്യവസ്ഥ’ എന്നാണ് വിളിക്കുന്നത്. എന്നാൽ ജനാധിപത്യത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ രീതിയെ അട്ടിമറിക്കാനാണ് ചൈനീസ് ഭരണകൂടവും അവർക്ക് ഒത്താശ ചെയ്യുന്ന പ്രാദേശിക ഭരണകൂടവും ചെയ്യുന്നതെന്നാണ് സമരക്കാരുടെ ആരോപണം.

English Summary: China passes Hong Kong National Security Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com