പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ കരുത്ത്; സ്പൈസ് ബോംബുകൾ സംഭരിക്കാൻ സൈന്യം
Mail This Article
ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകർത്ത ‘സ്പൈസ് ബോംബുകളുടെ’ ശേഖരം വർധിപ്പിക്കാൻ ഇന്ത്യ. ബാലാകോട്ടിൽ ജയ്ഷെ ഭീകരരുടെ ക്യാംപ് തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ഇസ്രയേൽ നിർമിതമായ സ്പൈസ് (Smart, Precise Impact, Cost-Effective– SPICE) ബോംബുകളാണ്.
സ്പൈസ് 2000 ബോംബുകൾക്കു വളരെ ദൂരെ നിന്നു തന്നെ ലക്ഷ്യത്തിലെത്തിച്ചേരാനാകും. ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകർക്കാനും സഹായിക്കുമെന്നു സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം ഇസ്രയേലിൽ നിന്ന് എത്തിച്ചതിനു പുറമേയാണ് വീണ്ടും വാങ്ങാനൊരുങ്ങുന്നത്. 2019ലെ ബാലാക്കോട്ട് ആക്രമണത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു സ്പൈസ് ബോംബുകൾ.
300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽനിന്നു നൂറിലധികം സ്പൈസ് ബോംബുകൾ വാങ്ങാൻ വ്യോമസേന കരാർ ഒപ്പിട്ടിരുന്നു. ബാലാകോട്ടിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളിൽ കനത്ത നാശം വിതയ്ക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽ മുഖ്യമായിരുന്നു സ്പൈസ് ബോംബുകൾ. മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.
English Summary: Indian Air Force to buy SPICE-2000 bombs from Israel, last used in Balakot airstrikes