‘തീരുമാനം മാണിയെ മറന്ന്; ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു’
Mail This Article
കോട്ടയം ∙ കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചതെന്ന് ജോസ് കെ. മാണി എംപി. കഴിഞ്ഞ 38 വർഷം കാലം ഐക്യജനാധിപത്യ മുന്നണിയെ പടുത്ത് ഉയർത്തുവാനുള്ള പിൻബലം ആയിരുന്നു കേരള കോൺഗ്രസ് (എം). തദ്ദേശസ്ഥാപന പദവിക്കായി 38 വർഷം പഴക്കമുള്ള ഹൃദയബന്ധമാണ് മുറിച്ചുമാറ്റിയത്.
ഒരു മുന്നണി രൂപീകരിക്കുവാൻ മുന്നിൽ ഉണ്ടായിരുന്നത് തങ്ങളായിരുന്നു. യുഡിഎഫ് നേതൃത്വത്തിൽ നിന്ന് ഈ തീരുമാനം പ്രതീക്ഷിച്ചില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുക എന്ന ധർമ്മം അവർ മറന്നു. പിറന്ന് വീണ നാൾ മുതൽ പാർട്ടിയെ തകർക്കുവാൻ പലരും ശ്രമിച്ചു.
ഇതുവരെ പറഞ്ഞ നുണകൾ പി.ജെ.ജോസഫ് വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി കാലയളവിൽ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് കേരള കോൺഗ്രസ് (എം). കെ.എം. മാണിയുടെ മരണത്തിനു ശേഷം പി.ജെ.ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ‘എം’നെ ‘ജെ’ ആക്കാൻ ജോസഫ് ശ്രമിച്ചു. പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചതാണോ താൻ ചെയ്ത തെറ്റെന്നും ജോസ് കെ.മാണി ചോദിച്ചു.
കെ.എം മാണി പടുത്തുയർത്തി പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്ന ഞങ്ങളുടെ ആഗ്രഹത്തിനപ്പുറത്തേക്ക് മറ്റൊരു പ്രശ്നവും ജോസഫുമായിട്ടില്ല. നുണ പറഞ്ഞ് തങ്ങളെ കരിവാരി തേക്കുകയാണ്. പാലാ തിരഞ്ഞെടുപ്പിനുശേഷം ജോസഫ് വിഭാഗം നിരന്തരം വ്യക്തിഹത്യ നടത്തി നടത്തി കൊണ്ടിരിക്കുകയാണെന്നും ജോസ് കെ.മാണി ആരോപിച്ചു.
English Summary: Jose K Mani MP Press Meet