ഈ ക്രൂരത അനുവദിക്കാമോ? തെലങ്കാനയിൽ കുരങ്ങനെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു-വിഡിയോ
Mail This Article
ഹൈദരാബാദ് ∙ കേരളത്തിൽ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതിലെ പ്രതിഷേധത്തിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിന് മുൻപേ മൃഗങ്ങൾക്കു നേരേയുള്ള ക്രൂരത വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി.
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെമ്സുർ ഗ്രാമത്തിൽ മൂന്നാളുകൾ ചേർന്ന് ഒരു കുരങ്ങനെ കഴുത്തിൽ കയർകെട്ടി മരത്തിൽ കെട്ടിത്തൂക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂൺ 26നു നടന്ന സംഭവത്തിന്റെ സമൂഹമാധ്യമത്തിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വൻപ്രതിഷേധം ഉയർന്നതിനു പിന്നാലെ മൂന്നു പേരേയും അറസ്റ്റ് െചയ്തു.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതുപള്ളി വനമേഖലയിലും സമീപ പ്രദേശങ്ങളിലും കുരുങ്ങുശല്യം വ്യാപകമാണ്. ഒരു കുരുങ്ങനെ കെട്ടിത്തൂക്കി മറ്റുള്ളവയെ ഭയപ്പെടുത്താനായിരുന്നു ശ്രമം. കെട്ടിത്തൂക്കിയ കുരുങ്ങന്റെ ശവം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പിന്റെ സതുപള്ളി റേഞ്ച് ഓഫിസർ എ.വെങ്കടേഷ്വരലു പറഞ്ഞു.
മേയ് 27ന് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞ സംഭവം വിവാദമായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് ആന ഗർഭിണിയാണെന്ന് വ്യക്തമായത്. മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. അതിനും രണ്ടാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ പോസ്റ്റുമോർട്ടത്തിനു ശേഷം അറിയിച്ചത്. സംഭവം ദേശീയതലത്തിൽ ചർച്ചയായിരുന്നു.
English Summary: Monkey hanged to death in Khammam, Telangana; Video sparks furore on social media