വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കാൻ സർക്കാർ
Mail This Article
തിരുവനന്തപുരം ∙ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ നീക്കം. 44 വിനോദസഞ്ചാര മേഖലകളാണ് പരിഗണനയിൽ. 44 ടൂറിസം കേന്ദ്രങ്ങളുടെ അതിരുകൾ കൃത്യമായി രേഖപ്പെടുത്തി വിശദാംശങ്ങൾ സമർപ്പിക്കാൻ ടൂറിസം ഡയറക്ടർക്കു സർക്കാർ നിർദേശം നൽകി. ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നും വിശദാംശംങ്ങൾ ലഭ്യമായാൽ മാത്രമേ എക്സൈസ് വകുപ്പിനു മദ്യശാലകൾക്ക് അനുമതി നൽകി വിജ്ഞാപനം ഇറക്കാൻ കഴിയൂ. കലക്ടര്‍മാരുടെ റിപ്പോർട്ട് ഉൾപ്പെടുത്തി ഓരോ ജില്ലകളിൽനിന്നും ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക ശേഖരിക്കുന്ന പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.
ത്രീ സ്റ്റാർ സൗകര്യമുള്ളവർക്കും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാത്രമേ വിദേശമദ്യ ചട്ടമനുസരിച്ച് മദ്യശാലകൾ തുറക്കാൻ കഴിയൂ. ബീയർ, വൈൻ പാർലറുകൾ ആരംഭിക്കുന്നതിനും ത്രീസ്റ്റാർ സൗകര്യം ആവശ്യമാണെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ ചട്ടങ്ങൾക്ക് ഇളവുകളുണ്ട്. വിനോദസഞ്ചാര മേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ ബീയർ, വൈൻ പാർലർ തുടങ്ങുന്നതിന് ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയാകും. സ്റ്റാർ സൗകര്യങ്ങൾ പ്രസക്തമല്ല.
സർക്കാർ ടൂറിസം മേഖലയായി വിജ്ഞാപനം ചെയ്യുന്ന സ്ഥലങ്ങളിൽ കൂടുതൽ ബീയർ വൈൻ പാര്‍ലറുകൾക്ക് പ്രവർത്തിക്കാനാകും. ഈ സർക്കാർ അധികാരത്തിൽവന്നശേഷം പുതുതായി 170 ബാർ ലൈസൻസുകളാണ് അനുവദിച്ചത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പൂട്ടിയ ബാറുകളിൽ 404 ബാറുകൾക്കു ലൈസൻസ് പുതുക്കി നൽകി. 360 ബീയർ വൈൻ പാർലറുകളാണ് സംസ്ഥാനത്തുള്ളത്.
English Summary: More liquor shop permit will allow Kerala Government on tourist spots