കോവിഡ് ‘നിയന്ത്രണ വിധേയം’, വ്യാപനവേഗം കുറയ്ക്കാനായി; സംഖ്യകളുമായി കേജ്രിവാൾ
Mail This Article
ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തു കോവിഡ് മഹാമാരിയുടെ വ്യാപനവേഗം കുറയ്ക്കാനായെന്ന് അവകാശപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ജൂണിൽ ഉണ്ടാകുമായിരുന്നെന്നു പ്രവചിച്ചതിനേക്കാൾ കുറവായിരുന്നു യഥാർഥ രോഗികളുടെ എണ്ണമെന്നും കേജ്‍രിവാൾ ചൂണ്ടിക്കാട്ടി.
ജൂൺ അവസാനത്തോടെ 60,000 ആക്ടീവ് കേസുകളുണ്ടാകും എന്നായിരുന്നു പ്രവചനം. എന്നാൽ ഡൽഹിയിൽ 26,000 രോഗികൾ മാത്രമേ ഉണ്ടായുള്ളൂ. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നേരത്തേ ദിവസവും നാലായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത് ഇപ്പോൾ സംഖ്യ 2500ൽ എത്തി. 87,360 കേസുകളുമായി രാജ്യത്ത് കോവിഡ് മോശമായി ബാധിച്ച രണ്ടാമത്തെ സ്ഥലമാണിപ്പോൾ ഡൽഹി.
‘നമ്മൾ പരിശോധനകളുടെ എണ്ണം കൂട്ടി. നല്ല സൂചനയാണ് ഇതുതരുന്നത്. നേരത്തേ 100 പേരുടെ സാംപിൾ പരിശോധിക്കുമ്പോൾ 31 പേർക്കു കോവിഡ് പോസിറ്റീവായിരുന്നു. ഇപ്പോൾ അതു 13 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 60ൽനിന്ന് 66 ശതമാനമായതും ആശ്വാസകരമാണ്. മരണനിരക്ക് 3 ശതമാനത്തിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച 16,000 മുതൽ 21,000 വരെ സാംപിളുകളാണു ദിവസവും പരിശോധിച്ചത്’– കേജ്‍രിവാൾ പറഞ്ഞു.
English Summary: Coronavirus "Under Control" In Delhi: Arvind Kejriwal Cites Numbers