ഇ–മൊബിലിറ്റി: ധനമന്ത്രിയുടെ വാദം പൊളിയുന്നു; ഫയലിന്റെ പകർപ്പ് പുറത്ത്
Mail This Article
തിരുവനന്തപുരം∙ ഇ–മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ കമ്പനിയുമായുള്ള കരാറിനെ എതിർത്തില്ലെന്ന ധനകാര്യ മന്ത്രിയുടെ വാദം പൊളിയുന്നു. സ്വിറ്റ്സർലൻഡ് കമ്പനിയുമായുള്ള കെഎഎല്ലിന്റെ സംയുക്ത സംരംഭത്തെ ധനവകുപ്പ് എതിർത്ത ഫയലിന്റെ പകർപ്പ് പുറത്ത്. കരാറിനായി സ്വിറ്റ്സർലൻഡ് കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചെന്നും ധനവകുപ്പ് എതിർത്തതിനാലാണു പദ്ധതി നടക്കാത്തതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
സ്വിറ്റ്സർലൻഡ് കമ്പനിയായ ഹെസിനു 51% ഓഹരിയും പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലിനു 49% ഓഹരിയുമായുള്ള സംയുക്ത സംരംഭത്തെ എതിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി പറഞ്ഞത്. എന്നാൽ ഗതാഗത വകുപ്പിൽനിന്നു ഫയൽ ധനവകുപ്പിലെത്തിയപ്പോൾ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായിരുന്ന ടോം ജോസും എതിർത്ത ഫയലിന്റെ പകർപ്പുകളുമാണ് പുറത്തുവന്നത്.
4000 വൈദ്യുതി ബസുകൾ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയും വിദേശ കരാറായതിനാൽ പാലിക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് സെക്രട്ടറി ഫയലിൽ എതിർപ്പു പ്രകടിപ്പിച്ചത്. ഇതിനെ മറികടക്കാനാണ് ഹെസിനു കൂടി പങ്കാളിത്തമുള്ള പ്രൈസ് വാട്ടർ കൂപ്പറിനെ കൺസൾട്ടൻസിയായി മുഖ്യമന്ത്രി കൊണ്ടു വന്നതെന്നും ഇതു അഴിമതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
English Summary: Evidence showing finance department expressed disagreement in e-mobility project is out