ADVERTISEMENT

തിരുവല്ല ∙ ‘മദ്രാസിലെമോൻ’ എന്ന വെളിപ്പെടുത്തലിലൂടെ കുപ്രസിദ്ധ കൊലപാതകത്തിന് തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട്ട് മലയിൽ ഗൗരിയമ്മ (98) മരിച്ചു. കരിക്കൻ വില്ല ദമ്പതി വധക്കേസിലെ മുഖ്യസാക്ഷിയായ ഇവർ വൈകിട്ട് നാലിന് കൊച്ചുമകൾ മിനിയുടെ വസതിയിലാണ് മരിച്ചത്.‌ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. 

1980 ഒക്‌ടോബർ 6ന് നടന്ന കരിക്കൻ വില്ല കൊലപാതകം മീന്തലക്കര ഗ്രാമത്തിന് നടുക്കുന്ന ഓർമയാണ്. മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻ വില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ - 56) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറെക്കാലം കുവൈത്തിൽ ജോലി ചെയ്‌തു നാട്ടിലെത്തിയ മക്കളില്ലാത്ത ഈ ദമ്പതികൾ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയും റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു 4 ചായക്കപ്പുകളുണ്ടായിരുന്നു. ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ 4 പേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും ഗൗരി മൊഴിനൽകി. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്.

‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കരിക്കൻവില്ല കൊലക്കേസിനു തുമ്പുണ്ടാക്കിയത്. കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധുവും കറുകച്ചാൽ സ്വദേശിയുമായ റെനി ജോർജ് ചെന്നൈയിൽ പഠിക്കുന്നുണ്ടായിരുന്നു. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി.

റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ കീഴടങ്ങി. ചെന്നൈയിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇവർ. പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം.

കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ആഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. ഇവർ ശിക്ഷ കഴിഞ്ഞ് തിരുവല്ല പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്പി ഗോപിനാഥ്, സിഐ എ.കെ.ആചാരി, എസ്ഐ അബ്‌ദുൽ കരിം എന്നിവർ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു.

മുഖ്യപ്രതിയായ റെനി ജോർജ് ജയിൽവാസകാലത്തു തന്നെ മാനസ്സാന്തരപ്പെട്ടിരുന്നു. പരോളിലിറങ്ങുന്ന സമയങ്ങളിൽ സുവിശേഷ പ്രചാരകനായി. 14 വർഷവും 9 മാസവും ജയിലിൽ കിടന്ന റെനി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂർണമായും മാറിയിരുന്നു. സുവിശേഷ യോഗങ്ങളിൽ മുഖ്യ പ്രസംഗകനായി. തടവുകാരുടെ മക്കൾക്ക് സംരക്ഷണം നൽകുന്ന പ്രസ്ഥാനത്തിന്റെ ചുമതലക്കാരനാണ്. കരിക്കൻ വില്ല സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ രാഗം മൂവീസ് 1981ൽ  ‘മദ്രാസിലെ മോൻ’ എന്ന സിനിമ നിർമിച്ചു. രവീന്ദ്രനായിരുന്നു നായകൻ. 

English summary: Karikkan Villa murder case; Witness Gouri Amma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com