ADVERTISEMENT

തിരുവനന്തപുരം∙ ചെണ്ടമേളത്തോടൊപ്പം മനോഹരമായി ചുവടുവച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ദേവുവിന്റെ (ചന്ദന) അച്ഛൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ നൂറനാട് എരുമക്കുഴി കിഴക്കേക്കര വീട്ടിൽ ബി. ചന്ദ്രബാബുവാണ് (38) ഇന്നു രാവിലെ എസ്എടി നഴ്സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്. തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന രോഗത്തിന് എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ് ദേവു. മകളുടെ അസുഖത്തെത്തുടർന്ന് മാനസിക പ്രയാസത്തിലായിരുന്നു ചന്ദ്രബാബു.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ദിവസങ്ങൾക്കു മുന്‍പാണ് ഒൻപതു വയസുകാരിയായ ദേവുവിനെ എസ്എടി ആശുപത്രിയിലേക്കു മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയുമാണ് ദേവുവിന് ഒപ്പമുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്നതിനാൽ ചികിൽസാ ചെലവുകൾ താങ്ങാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിച്ചതോടെ നിരവധിപേർ സഹായവുമായി എത്തിയിരുന്നു.

നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉൽസവത്തിന് ചെണ്ടമേളത്തോടൊപ്പം നൃത്തം ചെയ്ത് ശ്രദ്ധനേടിയ ദേവുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത അതിഥിയായി അസുഖമെത്തുന്നത് അഴ്ചകൾക്കു മുൻപാണ്. വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്നാണ് ദേവുവിനെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴും അസുഖത്തിന്റെ ഗുരുതര സ്വഭാവം കുടുംബം മനസിലാക്കിയിരുന്നില്ല. ആറു ദിവസം മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് എസ്എടി ആശുപത്രിയിലേക്കു മാറ്റിയത്.

അവിടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന രോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞത്. ചികിൽസയ്ക്ക് ഇതിനോടകം ലക്ഷങ്ങള്‍ ചെലവായി. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബുവിനും കുടുംബത്തിനും താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു ആശുപത്രി ചെലവുകൾ. രോഗം തിരിച്ചറിഞ്ഞതു മുതൽ ചന്ദ്രബാബു മനോവിഷമത്തിലായിരുന്നു. നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ചാനൽ പരിപാടികളിൽ മകളോടൊപ്പം പോയിരുന്നത് ചന്ദ്രബാബുവായിരുന്നു. മകൾ രോഗത്തോട് പെരുതുമ്പോൾ പുറത്ത് ചന്ദ്രബാബു ജീവനൊടുക്കി.

English Summary : Soacial media star Devu's father found dead

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com