ശാശ്വതികാനന്ദയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരി
Mail This Article
തിരുവനന്തപുരം∙ സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഹോദരി രംഗത്ത്. കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെട്ടെന്നാണ് സഹോദരി കെ.ശാന്തകുമാരിയുടെ ആരോപണം. 18 വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. സിബിഐ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.
നീന്തലറിയാവുന്ന സ്വാമി മുങ്ങി മരിച്ചത് എങ്ങനെയെന്ന് ഹൈക്കോടതിയും ഒരു ഘട്ടത്തിൽ ചോദിച്ചിരുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നാണു കുടുംബാംഗങ്ങൾ വിശ്വസിക്കുന്നത്. സത്യം പുറത്തുവരാതിരിക്കാൻ ഉന്നതതല ഇടപെടൽ നടന്നിട്ടുണ്ടെന്ന് ഇവർ ആരോപിക്കുന്നു. സ്വാമി മരണപ്പെട്ട് 12 വർഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്. കേസന്വേഷണം നീട്ടിക്കൊണ്ടുപോയതിൽത്തന്നെ ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാനാണിത്. ക്രൈം ബ്രാഞ്ച് അന്വേഷണവും തൃപ്തികരമായിരുന്നില്ലെന്ന നിലപാടാണ് കുടുംബം നേരത്തേ തന്നെ സ്വീകരിക്കുന്നത്.
Content Highlight: Swami Saswathikananda death, Sivagiri Mutt