ADVERTISEMENT

കൊച്ചി∙ കോവിഡ് സമൂഹവ്യാപനം തടയുക ലക്ഷ്യമിട്ട് എറണാകുളം മാർക്കറ്റ് ഇന്നലെ അടച്ചെങ്കിലും മറൈൻഡ്രൈവ് ഗ്രൗണ്ടിൽ ഇന്നു രാവിലെ തുറന്ന സമാന്തര മാർക്കറ്റ് പൊലീസ് എത്തി നിയന്ത്രിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പച്ചക്കറികൾ ചില്ലറ വിൽപനക്കാർക്ക് കൈമാറാനുള്ള താൽക്കാലിക സംവിധാനത്തിനു മാത്രമാണ് ഇവിടെ അനുമതിയുള്ളതെന്ന് എറണാകുളം നോർത്ത് എസിപി ലാൽജി മനോരമ ഓൺലൈനോടു പറഞ്ഞു. സാധനങ്ങൾ ചില്ലറ വാങ്ങാനെത്തിയവരെയും ചില്ലറ വിൽപനയ്ക്ക് ശ്രമിച്ചവരെയും പൊലീസ് പറഞ്ഞു വിട്ടതായി അദ്ദേഹം പറഞ്ഞു.

എറണാകുളം ബ്രോഡ്‍വേയിൽ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനും തുടർന്ന് സഹപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എറണാകുളം മാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ഇതേ ജീവനക്കാർ തന്നെ രാവിലെ മറൈൻഡ്രൈവ് ഗ്രൗണ്ടിൽ പച്ചക്കറി വിപണനത്തിന് ശ്രമിക്കുകയായിരുന്നു. രാവിലെ മുതൽ സാമൂഹിക അകലം പാലിക്കാതെയും സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയുമുള്ള ആൾത്തിരക്ക് ഇവിടെ പ്രകടമായി. തുടർന്ന് ഒൻപതു മണിയോടെ പൊലീസ് സ്ഥലത്തെത്തി സാമൂഹിക അകലം പാലിക്കുന്നതിന് നിർദേശം നൽകുകകയും ചില്ലറ വിൽപന നിയന്ത്രിക്കുകയുമായിരുന്നു.

marine-drive
മറൈൻ ഡ്രൈവിലെ മാർക്കറ്റിലേക്കുള്ള വാഹനങ്ങൾ പൊലീസ് തടയുന്നു

കഴിഞ്ഞ ദിവസം എത്തിച്ച പച്ചക്കറികളും മറ്റും നശിച്ചു പോകാതിരിക്കുന്നതിനു വേണ്ടിയാണ് ഇവിടെ പച്ചക്കറിയുടെ മൊത്തവിൽപനയ്ക്ക് അവസരം ഒരുക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ജിസിഡിഎ ഗ്രൗണ്ട് ഇതിനായി അനുവദിക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമുള്ള പച്ചക്കറി ലോറികളും വാഹനങ്ങളും ഗ്രൗണ്ടിലിറക്കി ലോഡ് ഇറക്കിയ ശേഷം ഇവർ സ്ഥലത്തു തന്നെ തുടർന്നതും ആശങ്കയുണ്ടാക്കിയിരുന്നു.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരെ നേരത്തെ മാർക്കറ്റിൽ പ്രവേശിപ്പിക്കാതിരിക്കാൻ ലോഡ് എത്തിച്ചശേഷം പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുമായി മറ്റൊരു സംവിധാനം ജില്ലാ ഭരണകൂടം ഇടപെട്ട് നടപ്പാക്കിയിരുന്നു. ഇതൊന്നും ഇല്ലാതെ ആളുകൾ ഗ്രൗണ്ടിലെത്തുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കും എന്നു മനസിലാക്കിയാണ് പൊലീസ് ഒൻപതു മണിയോടെ സ്ഥലത്തെത്തി ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിലും പച്ചക്കറി ഗ്രൗണ്ടിൽ എത്തിച്ച് മൊത്തവിൽപന നടത്തുന്നതിന് അനുമതിയുണ്ടായിരിക്കും. അല്ലാത്തപക്ഷം പച്ചക്കറി വില വർധനയ്ക്കും ദൗർലഭ്യത്തിനും ഇടയാക്കും. എറണാകുളം ജില്ലയിലെ നല്ലൊരു ഭാഗത്തേക്കും പച്ചക്കറി പോകുന്നത് എറണാകുളം മാർക്കറ്റിൽനിന്നാണ് എന്നതിനാൽ മൊത്തവിൽപന നിയന്ത്രണം പ്രായോഗികമല്ലെന്നതിനാലാണ് ഈ അനുമതി. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നവരെയും സാമൂഹിക അകലം പാലിക്കാതെയും മാസ്ക് വയ്ക്കാതെയും എത്തുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlight: Temporary Market at Marine Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com