ADVERTISEMENT

തിരുവനനന്തപുരം∙ സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂർണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദേശം. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റ വഴി മാത്രം ഏർപ്പെടുത്തും. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരു.സെൻട്രൽ കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് തുറക്കാൻ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ്‌മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ 22 പേര്‍ക്ക് കൂടി സമ്പര്‍ക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ജില്ലയില്‍ ഞായറാഴ്ച ആകെ രോഗം സ്ഥിരീകരിച്ചത് 27 പേര്‍ക്കാണ്. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ അതിജാഗ്രതയിലായി സര്‍ക്കാര്‍. ജില്ലയില്‍ സ്ഥിതി അതീവഗൗരവമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ പുതുതായി രോഗം ബാധിച്ച 27 പേരുടെ വിശദവിവരങ്ങൾ:

1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

3. മണക്കാട് സ്വദേശി44 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി.

4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൾ.

5. പൂന്തുറ സ്വദേശി 15 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൻ.

6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

8. ഉച്ചക്കട സ്വദേശി 12 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

9. ഉച്ചക്കട സ്വദേശി 2 വയസുകാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

10. പുല്ലുവിള സ്വദേശി 42 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

11. വള്ളക്കടവ് സ്വദേശി 65 കാരൻ. ഉറവിടം വ്യക്തമല്ല.

12. പൂന്തുറ സ്വദേശി 36 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.

14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിലെ അധ്യാപിക.

15. വഞ്ചിയൂർ സ്വദേശി 62 കാരൻ. പടിഞ്ഞാറേക്കോട്ട-എയർപോർട്ട് റോഡിൽ മിൽമ ബൂത്ത് നടത്തുന്നു.

16. മുട്ടത്തറ സ്വദേശി 29 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

17. മണക്കാട് സ്വദേശി 51 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരൻ.

18. മണക്കാട് സ്വദേശി 29 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകൻ. ഈ വ്യക്തിയും കുമരിച്ചന്തയിൽ മത്സ്യക്കച്ചവടം നടത്തിവരുന്നു.

19. ചെമ്പഴന്തി സ്വദേശിനി 29 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്.

20. മണക്കാട് സ്വദേശിനി 22 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ്.

21. മണക്കാട് സ്വദേശി 70 കാരൻ. ആറ്റുകാൽ-മണക്കാട് റോഡിൽ ചായക്കട നടത്തുന്നു.

22. മുട്ടത്തറ സ്വദേശി 46 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

23. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.

24. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.

25,26,27. കുവൈറ്റിൽ നിന്നും ജൂൺ 24ന് തിരുവനന്തപുരത്തെത്തിയ നെയ്യാറ്റിൻകര സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

English Summary : Triple lockdown imposed in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com