ഇന്ത്യക്കു പിന്നാലെ യുഎസും; ടിക്ടോക്ക് ഉള്‍പ്പെടെ നിരോധിക്കാന്‍ ആലോചന
Mail This Article
വാഷിങ്ടൻ∙ ടിക്ടോക് അടക്കമുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതുപോലെ യുഎസും ആലോചിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പോംപെയോ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ചൈനയെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വ്യത്യസ്തമായ പാത കൊണ്ടുവരണമെന്നും അദ്ദേഹം വാഷിങ്ടൻ വാച്ചിന്റെ ടോണി പെർകിൻസുമായുള്ള അഭിമുഖത്തിലും വ്യക്തമാക്കി. ‘ചൈനീസ് ജനതയ്ക്ക് കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭ്യമാക്കാനായി അവരുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ തുറക്കാനുള്ള നയമായിരുന്നു യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതു വിജയിച്ചില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല. ആ തന്ത്രം വിജയിച്ചില്ലെന്നു ഇപ്പോൾ വ്യക്തമാകുന്നുണ്ട്. ഇതിനർഥം വ്യത്യസ്ത പാത തിരഞ്ഞെടുക്കേണ്ടതുണ്ട്.’
ട്രംപിനു മുൻപുള്ള റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പ്രസിഡന്റുമാർ ചൈനയുമായി വ്യാപാര ബന്ധം ആരംഭിച്ച് അമേരിക്കയിലെ മധ്യവർഗക്കാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കിയെന്നും പോംപെയോ കുറ്റപ്പെടുത്തി. അവർ യുഎസിന് സാമ്പത്തിക പ്രയാസം ഉണ്ടാക്കിയെന്നു മാത്രമല്ല, സ്വന്തം ജനങ്ങളോടുപോലും ക്രൂരതയോടെയാണ് പെരുമാറുന്നത്, ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമത്തെ പരാമർശിച്ച് പോംപെയോ പറഞ്ഞു.
English Summary: Pompeo Says US "Looking At" Banning Chinese Social Media Apps