‘സ്വർണക്കടത്തുമായി ബന്ധമില്ല; പാഴ്സല്‍ ആവശ്യപ്പെട്ടത് കോണ്‍സല്‍ ജനറല്‍ പറഞ്ഞിട്ട്’
Mail This Article
കൊച്ചി∙ തനിക്കെതിരെ ഉയർന്നിട്ടുള്ള സ്വർണക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ ഏജൻസിയോട് വെളിപ്പടുത്താൻ തന്റെ പക്കൽ വിവരങ്ങളില്ലാത്തതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണക്കടത്തുമായി താൻ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിലും ഏതെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വർണം കടത്താനോ ശ്രമിച്ചിട്ടില്ല. കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയിമെയിലി പറഞ്ഞതനുസരിച്ചാണ് നയതന്ത്രപാഴ്സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം നേരിട്ടെത്തി, പാഴ്സല്‍ തന്‍റേതെന്ന് സമ്മതിച്ചു. പാഴ്സല്‍ തിരിച്ചയക്കാനുള്ള കത്ത് തയാറാക്കി നല്‍കാനും ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറഞ്ഞു.
എന്നാൽ കോൺസുലേറ്റിനു വേണ്ടി താൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും ഇവർ ഹർജിയിൽ വെളിപ്പെടുത്തുന്നുണ്ട്. താൽക്കാലിക അടിസ്ഥാനത്തിൽ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെടുന്നതനുസരിച്ചുള്ള ജോലികളാണ് ചെയ്യുന്നത്. ഇതു പ്രകാരം കഴിഞ്ഞ ജൂൺ 30ന് എത്തിയ കൺസെയിൻമെന്റ് കോവിഡ് കാലമായതിനാൽ ഡെസ്പാച് ചെയ്തിട്ടില്ലായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിനാണ് വിളി വന്നത്. അതു പ്രകാരം അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ ബാഗിൽ എന്താണ് ഉള്ളത് എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എന്തെങ്കിലും വെളിപ്പെടുത്താൻ തനിക്ക് ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യം നൽകണം എന്നുമാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു ദിവസം മുമ്പ് സ്വപ്ന സുരേഷിനു വേണ്ടി മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തതായി അഭിഭാഷകൻ രാജേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇന്നലെയാണ് അതിൽ തുടർ നടപടികളായതെന്നും വക്കാലത്തെടുക്കാൻ തനിക്ക് സമർദ്ദം ഉണ്ടായിട്ടില്ല. അവർ എവിടെയാണെന്ന് അറിയില്ല. വക്കാലത്ത് നൽകാൻ എങ്ങനെ വന്നു എന്ന് പറയാനാവില്ല.
അവരെ നിലവിൽ കേസിൽ പ്രതി ചേർത്തോ എന്നും വ്യക്തമല്ല. ഇത് വ്യക്തമാകുന്നതിനു വേണ്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകനെന്ന നിലയിൽ അവരുടെ സ്വകാര്യ കാര്യങ്ങൾ അറിയേണ്ട കാര്യം തനിക്കില്ലെന്നും അത് അറിയില്ലെന്നും രാജേഷ് കുമാർ പറഞ്ഞു. നിലവിൽ സ്വപ്ന സുരേഷ് മാത്രമാണ് തന്നെ വക്കാലത്ത് ഏൽപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
English Summary : Gold Smuggling Case: Details in Swapna Suresh's anticipatory bail