ADVERTISEMENT

തിരുവനന്തപുരം ∙ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സ്വർണക്കടത്തു സംഭവത്തിൽ വൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്തു വരട്ടെ, അന്വേഷണം എന്‍റെ ഓഫിസിൽ എത്തുന്നുണ്ടെങ്കിൽ എത്തട്ടെ, ഞാൻ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തിൽ വിഷമമില്ലെന്ന്’– മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീ.ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. എൻഐഎയുടെ അന്വേഷണ നടപടികളെ പരോക്ഷമായി എതിർക്കുന്നത് ശരിയല്ല. അന്വേഷിച്ച് വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ അവർക്കു സമയം കൊടുക്കണം. വമ്പൻമാരും കൊമ്പൻമാരും പിന്നിലുണ്ടെങ്കിൽ പുറത്തു വരട്ടെ. ചിലർക്ക് നെഞ്ചിടിപ്പുണ്ട്. അതു ശമിപ്പിക്കാൻ മാധ്യമങ്ങൾ സഹായിക്കരുത്.

എൻഐഎ കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികളും കുറ്റകൃത്യത്തിൽ പങ്കുള്ളവരും പുറത്തു വരട്ടെ. അതിൽ വേവലാതിപ്പെടേണ്ട കാര്യമില്ല. നല്ല വേഗത്തിലാണ് എൻഐഎ അന്വേഷിക്കുന്നത്. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്താൻ കഴിയില്ല. എന്തുസഹായം വേണമെങ്കിലും എൻഐഎയ്ക്കു സർക്കാർ നൽകും.

സ്പീക്കറെ അനാവശ്യമായി വിവാദത്തിൽപെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങൾക്കു മുൻപ് ക്ഷണിച്ച പരിപാടിക്കാണ് സ്പീക്കർ പോയത്. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥയാണ് ക്ഷണിച്ചത്. ആ ചടങ്ങിൽ പോകേണ്ടതില്ലെന്ന് ഒരു ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടില്ല. അന്ന് അവർ കുറ്റവാളിയാണെന്ന് ആർക്കും അറിയില്ല, വിവാദവും ഉണ്ടായിട്ടില്ല.

വിവാദ വനിതയുമായി അടുപ്പമുള്ളതിനാലാണ് ശിവശങ്കറിനെ മാറ്റി നിർത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനപ്പുറമുള്ള കാര്യം വന്നാൽ ആ സമയത്ത് കർശന നടപടിയിലേക്കു പോകും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടി എടുക്കാൻ കഴിയുമോയെന്നു മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കർ വിവാദ സ്ത്രീയുമായി ബന്ധപ്പെടാൻ പാടില്ലായിരുന്നു.

അങ്ങനെ വന്നപ്പോൾ അദ്ദേഹത്തെ മാറ്റി നിർത്തി. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെങ്കിൽ അതിനുള്ള കാര്യങ്ങൾ വേണം. മറ്റു പരാതി ഉണ്ടെങ്കിൽ അത് അന്വേഷണത്തിന്റെ ഭാഗമായി തെളിഞ്ഞു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan about gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com