‘ചൈനീസ് ഇടപെടൽ പ്രകോപനപരവും അസ്വസ്ഥത ഉളവാക്കുന്നതും’
Mail This Article
വാഷിങ്ടൻ ∙ ലഡാക്കിലെ ഇന്ത്യ– ചൈന തർക്കത്തിൽ ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ യുഎസ് നയതന്ത്രജ്ഞനും ഇന്ത്യയിലെ മുൻ യുഎസ് അംബാസഡറുമായ റിച്ചഡ് വർമ. കിഴക്കൻ ലഡാക്ക്, ദക്ഷിണ ചൈന കടൽ, തയ്‌വാൻ കടലിടുക്ക്, ഹോങ്കോങ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന ഇടപെടലുകൾ പ്രകോപനപരവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നു റിച്ചഡ് വർമ തുറന്നടിച്ചു.
വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിൽ സമ്പൂർണാധിപത്യമാണ് ചൈനയുടെ ലക്ഷ്യം. നിലവിലെ ധാരണകൾ കാറ്റിൽ പറത്തി മേഖലയിൽ ആധിപത്യം നേടാൻ ഒരു രാജ്യം വിചാരിക്കുന്നത് മേഖലയിൽ അസ്വസ്ഥതയും അസമാധാനവും വിതയ്ക്കുമെന്നും റിച്ചഡ് വർമ പറഞ്ഞു. ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തിന് സമീപം ചൈന ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് യുഎസും ഇന്ത്യയും ബോധവാൻമാരാണെന്നും ഈ മേഖലയിലെ സുരക്ഷയെ കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ടെന്നും റിച്ചഡ് വർമ പറഞ്ഞു.
യുഎസിന്റെ വിദേശനയത്തിൽ ഇന്ത്യയ്ക്ക് മുൻഗണന ഉണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യ– ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്കു പിന്തുണ നൽകാൻ യുഎസ് രാഷ്ട്രീയ നേതൃത്വം അമാന്തിക്കില്ലെന്നും വ്യക്തമാക്കി. രാജ്യാന്തര അതിർത്തികളും കരാറുകളും മാനിക്കുന്നവരാണ് ഇന്ത്യക്കാരെന്നും അതിനാൽ ചൈനയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും നേരത്തെ തന്നെ ഇദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ ഐടി പ്രഫഷനലുകൾക്കിടയിൽ പ്രചാരമുള്ള എച്ച്1ബി ഉൾപ്പെടെയുള്ള ജോലിയധിഷ്ഠിത വീസയും വിദ്യാർഥി വീസയും നിർത്തലാക്കിയ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച വർമ, അമേരിക്കയിൽ വർധിച്ചു വരുന്ന വംശീയ വിവേചനത്തിനും അസഹിഷ്ണുതയ്ക്കുമെതിരെയും ശബ്ദം ഉയർത്തി.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ വന്നാൽ ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും റിച്ചഡ് വർമ പറഞ്ഞു. ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഗോഗ്ര ഹൈറ്റ്സ് എന്നിവിടങ്ങളിൽനിന്നു നേരിയതോതിൽ പിന്മാറിയെങ്കിലും സംഘർഷം പൂർണമായി പരിഹരിക്കാനുള്ള ആത്മാർഥ നടപടികൾ ചൈന ഇനിയും സ്വീകരിച്ചിട്ടില്ല. പിന്മാറിയ സ്ഥലത്ത് ഇരു സേനകളും തൽക്കാലം പട്രോളിങ് നിർത്തിവച്ചിരിക്കുകയാണ്. താൽക്കാലിക പിന്മാറ്റത്തിന്റെ മറവിൽ, അവിടെ ഇന്ത്യയുടെ പട്രോളിങ് എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനും ഭാവിയിൽ പ്രദേശത്ത് അവകാശം സ്ഥാപിക്കാനുമുള്ള ഗൂഢശ്രമമാണു ചൈന നടത്തുന്നതെന്നും ഇന്ത്യൻ സേന ആരോപിച്ചിരുന്നു.
English Summary: Chinese actions on India border, in SCS and Hong Kong 'provocative, destabilising': Rich Verma