അതിർത്തി സംഘർഷം: ലഫ്റ്റനൻറ് ജനറൽമാർ വീണ്ടും ചർച്ചയ്ക്ക്
Mail This Article
ന്യൂഡൽഹി ∙ അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ, ചൈന സേനകൾ ചൊവ്വാഴ്ച ചർച്ച നടത്തും. ഇന്ത്യ–ചൈനാ അതിർത്തി, സേനകളുടെ പിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ലഫ്റ്റനന്റ് ജനറൽമാരുടെ തലത്തിൽ ചർച്ച നടക്കുന്നത്. 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും നടത്തുന്ന നാലാം കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചർച്ചയിൽ ഇന്ത്യ ആവർത്തിക്കും.
ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഗോഗ്ര ഹൈറ്റ്സ് എന്നിവിടങ്ങളിൽ നിന്നു നേരിയതോതിൽ പിന്മാറിയെങ്കിലും സംഘർഷം പൂർണമായി പരിഹരിക്കാനുള്ള ആത്മാർഥ നടപടികൾ ചൈന ഇനിയും സ്വീകരിച്ചിട്ടില്ല. പിന്മാറിയ സ്ഥലത്ത് ഇരു സേനകളും തൽക്കാലം പട്രോളിങ് നിർത്തിവച്ചിരിക്കുകയാണ്. താൽക്കാലിക പിന്മാറ്റത്തിന്റെ മറവിൽ, അവിടെ ഇന്ത്യയുടെ പട്രോളിങ് എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനും ഭാവിയിൽ പ്രദേശത്ത് അവകാശം സ്ഥാപിക്കാനുമുള്ള ഗൂഢശ്രമമാണു ചൈന നടത്തുന്നതെന്നു സേനാ വൃത്തങ്ങൾ പറയുന്നു.
English Summary: India - China army level discussion to solve border issue