ADVERTISEMENT

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതും ലോക്ഡൗണ്‍ നിയന്ത്രണം നീങ്ങുന്നതും പ്രതീക്ഷിച്ച് അങ്ങകലെ റുമേനിയയിൽ ഒരു സുന്ദരി കാത്തിരിപ്പിലാണ്. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം റുമേനിയയിലെങ്കിലും കാറ്റലിന പവലിന്റെ ഹൃദയം നിറയെ കേരളം. മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്നത്തെ വിമാനത്തിലാണ് കേരളത്തില്‍ നിന്നും സ്വന്തം നാട്ടിലേക്കു കാറ്റലിന പോയത്.

ആറന്മുള വള്ളംകളി കണ്ടും കോഴിക്കോട് ബീച്ചിലെ അസ്തമയത്തിരക്കിൽ കറങ്ങിയും തലശേരിയിലെ  ബിരിയാണി കഴിച്ചും വയനാട്ടിൽ കാടു കയറിയും കേരളത്തിലെ എല്ലാ ജില്ലകളിലും എത്തിയും കുറച്ചു കാലം ഇവിടെ കഴിയാമെന്നു തീരുമാനിച്ചിരിക്കെയാണ് ലോകമെങ്ങും കോവിഡ് വ്യാപിക്കുന്ന വാർത്ത പരന്നത്.

പദ്ധതികളെല്ലാം പാതിവഴിയിലാക്കി റുമേനിയയിലേക്ക് വിമാനം കയറാൻ മാത്രമേ കാറ്റലിനയ്ക്കായുള്ളു. വൈകാതെ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ആ പോക്ക്. എന്നാല്‍ കോവിഡ് ബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ വന്നതോടെ കാറ്റലിനയുടെ കാത്തിരിപ്പും നീണ്ടു.

catalina5

‘ഹിന്ദിക്കാരി’, ലക്ഷ്യം കാലിക്കറ്റിൽ ഡോക്ടറേറ്റ്

റുമേനിയയിലെ ബുക്കാറസ്റ്റ് സർവകലാശാലയിലെ ഓറിയന്റല്‍ ലാംഗ്വേജ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഹിന്ദിയും അറബിയും ഇസ്‌ലാമിക സംസ്‌കാരവും ചരിത്രവുമെല്ലാം കാറ്റലിന പഠിച്ചത്. മലബാറും മധ്യകാല അറേബ്യൻ സ‍ഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ കേരള സന്ദര്‍ശവും കാറ്റലിനയുടെ പഠനവിഷയങ്ങളായി കടന്നുവന്നിരുന്നു. 

ചരിത്രകാരനും പര്യവേഷകനുമായ ബത്തൂത്തയുടെ കുറിപ്പുകളിലൂടെ അറിഞ്ഞ രാജ്യം നേരിൽ കാണണമെന്ന ആഗ്രഹമാണ് കാറ്റലിനയെ ഇന്ത്യയിലെത്തിച്ചത്. 2015 ല്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഡല്‍ഹിയില്‍ ഇന്റേൻഷിപ്പ് ചെയ്യുന്നതിനായിരുന്നു ആദ്യ വരവ്.

2017 ഓഗസ്റ്റില്‍ വീണ്ടും  ഇന്ത്യയിലെത്തി. മൂന്നു മാസം ഇന്ത്യയില്‍ ചെലവഴിച്ച ശേഷം മടങ്ങിപോയി. 2019 ഒക്ടോബറില്‍ പിന്നെയും ഇന്ത്യയില്‍ വന്നു. നിരവധി സംസ്ഥാനങ്ങള്‍ സഞ്ചരിച്ച കാറ്റലിന അതിനിടെയാണ് കേരളത്തിലെത്തിയത്.

catalina4

ആദ്യകാഴ്ചയിൽ തന്നെ കേരളം കാറ്റലിനയുടെ ഹൃദയത്തിൽ മിടിച്ചുകയറി. ഇവിടെ ജീവിക്കാനും ഉപരിപഠനം നടത്താനുമായി ഒടുവിൽ തീരുമാനം. കാലിക്കറ്റ് സർവകലാശാലയില്‍ പിഎച്ച്ഡിയ്ക്ക് ചേരുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കവെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങുക എന്നല്ലാതെ അന്നു മറ്റു വഴികളുണ്ടായില്ല. 

ഒരു കലയാണ് മലയാളി, കാഞ്ചനമാലയെ പെരുത്തിഷ്ടം

കേരളത്തിലെ മിക്കവരും ഏതെങ്കിലും വിധത്തില്‍ കലാപരമായി അടുപ്പം പുലര്‍ത്തുന്നവരാണെന്ന് കാറ്റലിന പറയുന്നു. ഏതുതരം ജോലി ചെയ്യുന്നവരായായും അവരിലെല്ലാം കലയുടെ അംശം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇതിനിടെ മലയാളം സംസാരിക്കാനും വായിക്കാനും എഴുതാനും കാറ്റലിന പഠിച്ചു. 

കേരളത്തില്‍ സഞ്ചരിക്കുന്നതിനിടെ മലയാളി ആണോ എന്ന് ചോദിച്ചവരുമുണ്ടെന്ന് കാറ്റലിന. കമല സുരയ്യയുടെ പുസ്തകങ്ങളാണ് മലയാളത്തിൽ കാറ്റലിനയ്ക്ക് ഏറെ പ്രിയം. മാതൃഭാഷയായ റുമേനിയനിലേക്ക് കമല സുരയ്യയുടെ കൃതികള്‍ വിവർത്തനം ചെയ്യാനും കാറ്റലിനയ്ക്ക് താല്‍പര്യമുണ്ട്. 

catalina3

കേരളത്തിലെ നിരവധി സാഹിത്യോത്സവങ്ങളിലും കാറ്റലിന പങ്കെടുത്തു. ഇരുവഞ്ഞിപ്പുഴ കവർന്ന ബി.പി.മൊയ്തീനെന്ന കാമുകനോടുള്ള നിറവാർന്ന ഓർമകളിൽ മൊയ്തീന്റെ വിധവയായി ജീവിക്കാൻ തീരുമാനിച്ച മുക്കത്തെ കാഞ്ചനമാലയെ കാണാനായത് കാറ്റലിനയ്ക്കു സ്വപ്‌ന സാക്ഷാത്കാരമായി.

മൽഡോവ പോലെ കുട്ടനാട്; അച്ചാറിലും സാമ്യം

കുട്ടനാടും ജന്മദേശമായ മല്‍ഡോവയും ഒരുപോലെയാണെന്ന് കാറ്റലിന പറയുന്നു. വിശാലമായിക്കിടക്കുന്ന കൃഷിയിടങ്ങളാണ് മല്‍ഡോവയുടെ പ്രത്യേകത. ഭൂരിഭാഗം പേരും കൃഷിക്കാർ. ചോളം, ഉരുളക്കിഴങ്ങ്, സൂര്യകാന്തി തുടങ്ങിയവയാണ് റുമേനിയയിലെ പ്രധാന കൃഷി. റുമേനിയയിലെ പല സ്ഥലങ്ങളും കേരളത്തിലെ തനിപ്പകര്‍പ്പാണെന്നും കാറ്റലിന പറയുന്നു. കേരളീയരെപ്പോലെ തന്നെ പഴങ്ങളും പച്ചക്കറികളും  അച്ചാറിടുന്നതിലും റുമേനിയക്കാർ പിന്നിലല്ലെന്നും അവർ പറയുന്നു.

catalina1

കേരളം ഏറെയിഷ്ടം, വരാതിരിക്കാനാവില്ല

കേരളം കൂടാതെ തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളും കാറ്റലിന സന്ദര്‍ശിച്ചു. എന്നാല്‍ കേരളത്തോളം സുന്ദരമല്ല മറ്റൊരു സ്ഥലവും എന്നാണ് കാറ്റലിനയുടെ പക്ഷം. കേരളത്തില്‍ തലശേരിയാണ് കാറ്റലിനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.

മൂന്നു ബിരുദമുള്ള കാറ്റലിന രണ്ടു വര്‍ഷം ജോലി ചെയ്താണ് യാത്രകള്‍ക്കും മറ്റുമുള്ള പണം കണ്ടെത്തിയത്. ആമസോണിലും അലക്‌സയിലും ജോലി നോക്കിയ കാറ്റലിന അഭയാര്‍ഥികള്‍ക്ക് വേണ്ടി ദ്വിഭാഷി സഹായിയായും ജോലി ചെയ്തിട്ടുണ്ട്. പിതാവ് കാറ്റലിന്‍ കൃഷിക്കാരൻ. അമ്മ വൈലറ്റ നഴ്‌സും. രണ്ട് അനിയത്തിമാരും ഒരു അനിയനുമുണ്ട്. 

റുമേനിയയില്‍ കോവിഡ് വ്യാപനം ഏറെക്കുറെ അവസാനിച്ചു. ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. എന്നിരുന്നാലും അകലവും മാസ്‌കും നിര്‍ബന്ധം. ഏപ്രിലിലായിരുന്നു റുമേനിയയിൽ കോവിഡ് വ്യാപനം കുത്തനെ ഉയർന്നത്. ജൂലൈ ആയപ്പോൾ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണത്തിലായി.

കേരളത്തിലും എത്രയും വേഗം കോവിഡ് വ്യാപനം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്റലിന. കോവിഡ് ബാധയില്‍ നിന്നു കേരളം മുക്തമായാല്‍ കാറ്റലിനയ്ക്ക് വീണ്ടും ഇവിടെയെത്താം. ചരിത്രവും പ്രകൃതിഭംഗിയും നാട്ടുനന്മകളും തേടിയുള്ള യാത്ര തുടരാം. 

English summary: Romanian girl Catalina wish to fly Kerala after Covid pandemic

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com