സൂപ്പർ ഫൈറ്റർ വിമാനങ്ങൾക്ക് ഇന്ത്യയുടെ ഒന്നാംനിര പൈലറ്റുമാർ, അതിലൊരാൾ മലയാളി
Mail This Article
ന്യൂഡൽഹി∙ ‘ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങൾ, അതു പറത്താൻ ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരും...’ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്കു കൊണ്ടു പോകുന്നതിനു മുന്നോടിയായി ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലേക്കെത്തുന്ന അഞ്ച് റഫാൽ വിമാനങ്ങളുടെ പൈലറ്റുമാരുടെ ചിത്രങ്ങളും വ്യോമസേന അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ആ സൂപ്പർ ഫൈറ്റർ വിമാനങ്ങളുടെ പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്.
വ്യോമസേന പുറത്തുവിട്ട ചിത്രത്തിൽനിന്നായിരുന്നു സുഹൃത്തുക്കൾ ഇദ്ദേഹത്തെ കണ്ടുപിടിച്ചത്. വൈകാതെതന്നെ വാട്‌സാപ് സന്ദേശങ്ങളായും മറ്റും റഫാൽ വീരനായകന്റെ വിശേഷങ്ങൾ ഗ്രൂപ്പുകളിൽനിന്നു ഗ്രൂപ്പുകളിലേക്കു ചീറിപ്പാഞ്ഞു. എന്നാൽ ഔദ്യോഗികമായല്ലാതെ പൈലറ്റുമാരുടെ വിവരങ്ങളൊന്നും പുറത്തുവിടാൻ പാടില്ലാത്തതിനാൽ പ്രതിരോധ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. പൈലറ്റിന്റെ കുടുംബവും ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാൻ തയാറായിട്ടില്ല. റഫാൽ പോലെ അതീവ തന്ത്ര പ്രധാനമായൊരു യുദ്ധവിമാനം പറത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ച്.
തിങ്കളാഴ്ച ഫ്രാൻസിൽനിന്നു പുറപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങളും നിലവിൽ യുഎഇയിലാണ്. ചൊവ്വാഴ്ച വീണ്ടും യാത്ര പുറപ്പെട്ട് ബുധനാഴ്ച ഹരിയാനയിലെ അംബാലയിലെത്തും. ഇടയ്ക്ക് ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും ഇവരെ അനുഗമിക്കുന്നുണ്ട്.
English Summary: Malayali pilot to fly Rafales jets from France to India