ADVERTISEMENT

കൊച്ചി ∙ ചലച്ചിത്ര താരം അനിൽ മുരളി (51) അന്തരിച്ചു. ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് ശാന്തികവാടത്തിൽ.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

മുഖ്യമന്ത്രി അനുശോചിച്ചു

അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ അനിലിന് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പരുക്കൻ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ: കെ. സുരേന്ദ്രൻ

അനിൽ മുരളിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പരുക്കൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് അനിൽ മുരളിയെന്ന് സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹം ധാരാളം നല്ല സിനിമകളുടെ ഭാഗമായത് അഭിനയ പാടവത്തിലൂടെയാണ്. വില്ലൻ വേഷങ്ങൾ പലതും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. മാണിക്യകല്ല് എന്ന ചിത്രത്തിലെ അധ്യാപക സംഘടനാ നേതാവിന്റെ വേഷം എടുത്തു പറയേണ്ടതാണ്. അനിൽ മുരളിയുടെ മരണത്തിലുള്ള ദുഃഖം പങ്കുവയ്ക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തോടും സഹപ്രവർത്തകരോടും അനുശോചനവും അറിയിക്കുന്നതായി കെ.സുരേന്ദ്രൻ പറഞ്ഞു

Content highlight: Anil Murali passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com