ADVERTISEMENT

ജയ്പുർ ∙ ഗവർണറോ മുഖ്യമന്ത്രിയോ ആരാണ് ആദ്യം കണ്ണുചിമ്മുന്നത്? ഇതുവരെ ഇതായിരുന്നു ചോദ്യമെങ്കിൽ ഇനി രാജസ്ഥാൻ രാഷ്ട്രീയം കാത്തിരിക്കുന്നതു സച്ചിൻ പൈലറ്റിന്റെ അടുത്ത നീക്കത്തിലേക്ക്. ഓഗസ്റ്റ് 14നു സഭ ചേരാൻ തീരുമാനമായതോടെ രണ്ടിലൊന്നു തീരുമാനം അതിലേറെ വൈകില്ലെന്ന് ഉറപ്പായി. സമയം നീട്ടിയെടുക്കുക എന്ന കളിയിൽ പ്രതീക്ഷിച്ചതിലേറെ വിജയം നേടാൻ സച്ചിനും ബിജെപിക്കും കഴിഞ്ഞെങ്കിൽ ഇനിയുള്ള നീക്കങ്ങളിൽ ആരു ജയിക്കുന്നുവെന്നതു സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിന്റെ ആയുസ്സ് കുറിക്കുന്നതാണ്.

ബിജെപിയിൽ ചേരാനില്ലെന്നു സച്ചിൻ ക്യാംപ് ആവർത്തിച്ചു പറയുമ്പോഴും ഇതുവരെയുള്ള എല്ലാ നീക്കങ്ങൾക്കും അവർക്കു പിൻബലമായതു ബിജെപിയും കേന്ദ്രസർക്കാരും ആയിരുന്നുവെന്നു വ്യക്തം. സച്ചിനെ പൂട്ടുന്നതിനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിയമപരവും ഭരണഘടനാപരവുമായ നീക്കങ്ങൾ തകർത്തതും ഈ പിൻബലം തന്നെയാണ്. കാര്യങ്ങൾ നിയമസഭയിലേക്കെത്തിക്കുക എന്നത് അദ്ദേഹത്തിന് അവസാന മാർഗം മാത്രമായിരുന്നെങ്കിൽ കാര്യങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നതും അവിടെത്തന്നെ.

ഗവർണറുടെ ഭീഷണിക്കു വഴങ്ങിയെന്ന തോന്നലാണു സഭ സമ്മേളിക്കുന്നതിനുള്ള തീയതി നീട്ടുന്നതിലൂടെ ഉണ്ടായത് എങ്കിലും പ്രായോഗിക രാഷ്ട്രീയം മനസ്സിലാക്കിയുള്ള മുഖ്യമന്ത്രിയുടെ നീക്കമായാണു വിലയിരുത്തപ്പെടുന്നത്. ഏറ്റുമുട്ടൽ തുടരുകയോ വിശ്വാസവോട്ട് തേടുന്നതിന് എന്നു വ്യക്തമാക്കി സഭാസമ്മേളനം വിളിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിരുന്നുവെങ്കിൽ ഗവർണർ രാഷ്ട്രപതി ഭരണത്തിനു ശുപാർശ നൽകിയേക്കുമെന്നു സർക്കാർ ഭയന്നിരുന്നു. അങ്ങനെ സംഭവിച്ചാൽ പിന്നെ ഭരണം തിരിച്ചുപിടിക്കുക അസാധ്യമാകുമെന്നു ഗെലോട്ട് കണക്കുകൂട്ടി.

റിബൽ എംഎൽഎമാർക്കു സ്പീക്കർ നോട്ടിസ് അയച്ചതു മരവിപ്പിച്ചതു മുതൽ ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉണ്ടായ നടപടികൾ കോടതികളെ സമീപിക്കുന്നതിൽനിന്നു ഗെലോട്ട് സർക്കാരിനെ പിന്തിരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തുകൾ അയച്ചു പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കു തടയിടാനുള്ള ശ്രമങ്ങളോടും പ്രതികരണമുണ്ടായില്ലെന്നു മാത്രമല്ല, സർക്കാരിനെ മറിച്ചിടാൻ ഏതറ്റംവരെയും പോകുക എന്ന നിലപാടു കടുപ്പിക്കുകയാണു ബിജെപി ചെയ്തത്. ഇതെല്ലാം കളം മാറ്റിച്ചവിട്ടാൻ ഗെലോട്ടിനെ പ്രേരിപ്പിച്ചു.

Ashok Gehlot, Sachin Pilot
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും

ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ശബ്ദം മുഖ്യമന്ത്രി കടുപ്പിക്കുകയും ചെയ്തു. നോട്ടുനിരോധനം, ജിഎസ്ടി, കോവിഡ് നേരിടുന്നതിലെ പരാജയം, സാമ്പത്തിക രംഗത്തെ തകർച്ച, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ചു രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച അദ്ദേഹം മോദിയുടെ തെറ്റായ നയങ്ങൾമൂലം രാജ്യം നാശത്തിലേക്കു കൂപ്പുകുത്തുകയാണെന്നു കുറ്റപ്പെടുത്തി. വിശ്വാസവോട്ട് തേടുന്നതിനെക്കുറിച്ച് ഇതേവരെ സർക്കാർ മിണ്ടിയിട്ടില്ലെങ്കിലും വിശ്വാസവോട്ടോ വോട്ടെടുപ്പു വേണ്ടിവരുന്ന സാഹചര്യമോ സഭയിൽ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

റിബൽ എംഎൽഎമാർക്കടക്കം വിപ്പ് നൽകുന്നതോടെ അവർ നിലപാട് എടുക്കാൻ നിർബന്ധിതരാകും. പിന്തുണയ്ക്കാത്തവർ അയോഗ്യരാക്കപ്പെടുമെന്നുള്ളതു പല റിബൽ എംഎൽഎമാരും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്. ഏതു മുന്നണിയുടെ ഭാഗമായാലും സ്വന്തം  മണ്ഡലങ്ങളിൽനിന്ന് ഇനിയുമൊരിക്കൽ ജയിച്ചുവരിക ഇവരിൽ പലർക്കും പ്രയാസമാണ്. നാമമാത്രമായ വോട്ടിനു ജയിച്ചവരാണ് റിബൽ എംഎൽഎമാരിൽ ഭൂരിപക്ഷവും എന്നതുതന്നെ കാരണം. മറിച്ച് സർക്കാരിന് അനുകൂലമായി വോട്ടു ചെയ്യാൻ റിബൽ എംഎൽഎമാർ തീരുമാനിച്ചാൽ ഗെലോട്ടിന്റെ പ്രശ്നങ്ങൾ മറ്റൊരു തലത്തിലേക്കു വളരും.

കൂടുതൽ എംഎൽഎമാരെ വശത്താക്കി സച്ചിൻ കളി തുടരാം എന്നതാണ് അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന വെല്ലുവിളി. അതു തടയണമെങ്കിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കർശനമായ ഇടപെടൽ ഉണ്ടാകണം. അക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. റിബൽ എംഎൽഎമാരെ തിരികെ പിടിക്കുന്നതിനുള്ള ശ്രമങ്ങളും ഗെലോട്ട് പക്ഷം ആരംഭിച്ചു. പോയവർക്കു പാർട്ടി കേന്ദ്രനേതൃത്വവുമായി സംസാരിച്ചു മടങ്ങിവരാമെന്നും അല്ലാത്തവർ സ്വന്തം മേഖലകളിൽത്തന്നെ വലിയ എതിർപ്പു നേരിടേണ്ടിവരുമെന്നും മന്ത്രി പ്രതാപ് സിങ് ഖാചരിയാവാസിന്റെ പ്രസ്താവന ഇതിനുള്ള തുടക്കമായി. 

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞു വിട്ടുവീഴ്ചയ്ക്കില്ലെന്നതിൽനിന്നു മാറി ഗെലോട്ടിനെ മാറ്റുക എന്ന പുതിയ നിലപാടിലേക്കു സച്ചിൻ പൈലറ്റ് മാറിയതായും സൂചനകളുണ്ട്. ഗെലോട്ടിനു പകരം സ്പീക്കർ സി.പി.ജോഷിയെ മുഖ്യമന്ത്രിയാക്കി തൽക്കാലം വെടിനിർത്തൽ ഉണ്ടാക്കുക എന്ന നിർദേശം ചില അടുപ്പക്കാരോടു സച്ചിൻ പങ്കുവച്ചതായി അറിയുന്നു. ഇങ്ങനെയൊരു വിട്ടുവീഴ്ചയിലൂടെ വിജയിയായി മടങ്ങിയെത്താമെന്നാണു സച്ചിൻ കണക്കുകൂട്ടുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കുറഞ്ഞ സാധ്യത മാത്രമാണുള്ളത്.

English Summary: Ashok Gehlot blinks, governor has his way on 21-day notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com