അവസാനിക്കാത്ത സംശയങ്ങൾ; ശിവശങ്കറിന്റെ വരുമാനവും ഇടപാടുകളും പരിശോധിക്കും
Mail This Article
തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം. സാമ്പത്തിക ഇടപാടുകള്‍ അറിയാനായി ശിവശങ്കറിന്റെ അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തെന്നാണ് വിവരം. ഇതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്ടിലേക്ക് കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്സലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി.
ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് കസ്റ്റംസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിനായാണ് അദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴിയെടുത്തത്. സാമ്പത്തിക ഇടപാടുകളും വരുമാനങ്ങളും പരിശോധിക്കാനായാണ് നടപടി. ഇന്നലെ വൈകിട്ട് കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുത്തത്. മൂന്നു വര്‍ഷത്തെ സാമ്പത്തിക വിവരങ്ങളെക്കുറിച്ചാണു ചോദിച്ച് അറിഞ്ഞത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായുള്ള പരിശോധനകള്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
അതേസമയം, മന്ത്രി കെ.ടി. ജലീലിന്റെ വകുപ്പിലുള്ള സി.ആപ്ടിലേക്കും സംശയമുന നീളുകയാണ്. വട്ടിയൂര്‍ക്കാവിലെ ഓഫിസില്‍ ഇന്നലെ നടത്തിയ റെയ്ഡിനു പിന്നാലെയാണ് കസ്റ്റംസ് ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയത്. ജൂണ്‍ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ കൊണ്ടുവന്ന പാഴ്സലുകള്‍ പിറ്റേദിവസം സി. ആപ്ടിന്റെ വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് എന്തൊക്കെയാണെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. മതഗ്രന്ഥങ്ങളാണ് നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സി ആപ്ടിലെ കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
Content Highlight: Diplomatic Baggage Gold Smuggling, M Sivasankar, Customs