കോവിഡ് വാക്‌സിൻ: അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി
Mail This Article
കൊച്ചി∙ ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ നടക്കും. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. രാജ്യത്തെ 20 കേന്ദ്രങ്ങളിലായി രണ്ടാഴ്ചയ്ക്കുള്ളിൽ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ മനോരമ ന്യൂസിനോട് പറഞ്ഞു.
ആദ്യ രണ്ടുഘട്ടങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനായ ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ നടത്താനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ മനുഷ്യരിൽ പരീക്ഷണം നടന്നിരുന്നുവെങ്കിലും അതു പൂർണമായും വിദേശത്തായിരുന്നു.
അവസാനഘട്ടമായ മൂന്നാംഘട്ടത്തിലെ പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. സിറം-ഓക്‌സഫഡ് കോവിഡ് ഷീൽഡ് എന്നാണ് വാക്‌സിന്റെ പേര്. ഏതൊക്കെ കേന്ദ്രങ്ങളിലാകും പരീക്ഷണമെന്നതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ മനോരമ ന്യൂസിനോട് പറഞ്ഞു.
അവസാനഘട്ട പരീക്ഷണം വിജയമായാൽ നവംബർ അവസാനത്തോടെ വാക്‌സിൻ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആയിരം രൂപയോ അതിൽ താഴെയോ ആണ് വാക്സിനേഷന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിട്ടുള്ള തുക.
English Summary : Serum Institute covid vaccine final trial will be in India