വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ രണ്ടു കോടിയുടെ വെട്ടിപ്പ്; ജീവനക്കാരനെതിരെ പരിശോധന
Mail This Article
തിരുവനന്തപുരം ∙ വഞ്ചിയൂർ സബ് ട്രഷറിയിലെ സർക്കാർ അക്കൗണ്ടിൽനിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് അധികൃതർ പരിശോധന ആരംഭിച്ചു. സർക്കാര്‍ അക്കൗണ്ടിൽനിന്ന് ട്രഷറി ജീവനക്കാരൻ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് സബ് ട്രഷറി ഉദ്യോഗസ്ഥർ ജില്ലാ ട്രഷറി ഓഫിസർക്ക് റിപ്പോർട്ടു നൽകി. ഹെഡ്ക്വാർട്ടേഴ്സിനെയും വിവരം അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസർ മനോരമ ഓൺലൈനോട് പറഞ്ഞു.
വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതാണ് പ്രാഥമിക വിവരം. കോവിഡ് കാലമായതിനാൽ വിരമിക്കലിനു മാസങ്ങൾക്കു മുൻപ് ഉദ്യോഗസ്ഥൻ ലീവിൽ പോയി. ഇദ്ദേഹത്തിന്റെ പാസ്‌വേഡ് കൈക്കലാക്കി സഹപ്രവർത്തകൻ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സർക്കാർ അക്കൗണ്ടിൽനിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു. തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ ട്രാന്‍സാക്‌ഷൻ നമ്പർ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസർവ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ശ്രദ്ധിച്ചു. തട്ടിപ്പു നടന്നതായി ഉദ്യോഗസ്ഥർ സബ്ട്രഷറി ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്നാണ് പരിശോധന ആരംഭിച്ചത്.
English Summary: Two crore theft in Vanchiyoor Sub treasury, enquiry on