ഭർത്താവിനെ ബന്ദിയാക്കി, അമ്മയെയും മകളെയും ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു
Mail This Article
ബുർഹാൻപുർ∙ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി അക്രമിസംഘം. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ഷാപ്പുർ പ്രദേശത്താണ് സംഭവം. ഭർത്താവിനെ വീട്ടിൽ ബന്ദിയാക്കിയ ശേഷം, നാൽപതുകാരിയായ ഭാര്യയെയും 12 വയസ്സുള്ള മകളെയും ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലിൽവച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് ഖാർഗോൺ റേഞ്ച് ഡിഐജി തിലക് സിങ് പറഞ്ഞു.
മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന ബോദാർലി ഗ്രാമത്തിലാണു സംഭവം. വീട്ടിൽനിന്ന് പണവും മൊബൈൽ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം അപഹരിച്ചു. കുറ്റവാളികളെ പിടികൂടാനായി അയൽ സംസ്ഥാനത്തെ ബുൾദാന, ജൽഗാവ് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.
കൂട്ടബലാത്സംഗം (376 ഡി), തടവിൽപാർപ്പിക്കുക (347), തട്ടിക്കൊണ്ടുപോകുക(363), പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഷാപ്പുർ പൊലീസ് ഇൻചാർജ് സഞ്ജയ് പതക് അറിയിച്ചു.
English Summary: 40-year-old woman, minor daughter gang-raped in MP's Burhanpur