വിമാനത്താവളത്തിൽ കുറഞ്ഞ നിരക്കിലാണ് ഭക്ഷണം: ‘ചായ വില’യിൽ സിയാൽ മറുപടി
Mail This Article
കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള ടെർമിനലിൽ ചായ, കാപ്പി, ചില ലഘു ഭക്ഷണങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് യാത്രക്കാർക്ക് ലഭ്യമാക്കാനുള്ള നടപടി നേരത്തേതന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാൽ. ഇക്കാര്യം വീണ്ടും ഉറപ്പാക്കുമെന്ന് ഇതു സംബന്ധിച്ച കത്തിനു മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായും സിയാൽ വ്യക്തമാക്കി.
പ്രത്യേക ബ്രാൻഡുകളിലെ ലഘുഭക്ഷണങ്ങളും പാനീയങ്ങളും അവയുടെ പായ്ക്കറ്റിൽ ചേർത്തിട്ടുള്ള എംആർപിയിലാണ് ലഭിക്കുന്നത്. ഇത്തരം ബ്രാൻഡഡ് കോഫി/ ടീ ഷോപ്പുകളിൽ വിലനിലവാര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ഭക്ഷണ പാനീയങ്ങളുടെ വിലനിലവാരം സംബന്ധിച്ച വാർത്തയെത്തുടർന്നാണു നടപടി.
2019 ഏപ്രിൽ 20നാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച ഒരു പരാതി കൊച്ചി വിമാനത്താവളത്തിനു അയച്ചുകിട്ടിയത്. ഇതിന് പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ മറുപടി നൽകിയിരുന്നു. ആഭ്യന്തര ടെർമിനലായ ടി-1, രാജ്യാന്തര ടെർമിനലായ ടി-3 എന്നിവയിൽ കുറഞ്ഞ വിലയ്ക്ക് ലഘുഭക്ഷണ / പാനീയങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടാണ് ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിൽപന നിർവഹിക്കുന്നത്.
യാത്രക്കാർക്ക് രാജ്യാന്തര നിലവാരത്തിലെ ഉൽപന്നങ്ങൾ ലഭ്യമാക്കുകയും ഒപ്പം താരതമ്യേന കുറഞ്ഞ വിലയിലെ ഉൽപന്നങ്ങൾ ആവശ്യമായവർക്ക് അതിനു സൗകര്യമൊരുക്കുകയും ചെയ്യുന്ന നടപടിയാണ് ചെയ്യുന്നത്. രണ്ട് ടെർമിനലുകളുടെയും പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇതു തന്നെയാണ് നടപടി. ഈ നയം തുടർന്നും അനുവർത്തിക്കുമെന്നും സിയാൽ വ്യക്തമാക്കി.
English Summary: CIAL official clarification on food prices in Cochi International Airport