കൂഡല്ലൂരിൽ ബോട്ടുകളും വീടുകളും വാഹനവും തീയിട്ട് രാഷ്ട്രീയ കുടിപ്പക; 50 പേർ അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കുടിപ്പകയിൽ എരിഞ്ഞുകത്തി തമിഴ്നാട്ടിലെ കൂഡല്ലൂർ ജില്ല. ശനിയാഴ്ച രാത്രിയിൽ തുടങ്ങിയ കലാപവുമായി ബന്ധപ്പെട്ട് അൻപതിലേറെ പേരെ അറസ്റ്റ് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റു. ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പ്രാഥമിക വിവരങ്ങൾ പ്രകാരം 25 ബോട്ടുകളും 50 മത്സ്യബന്ധന വലകളും 25 ഇരുചക്ര വാഹനങ്ങളും നാലു കാറുകളും പത്തോളം വീടുകളും ആക്രമികൾ തീയിട്ടു നശിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മുൻ അധ്യക്ഷന്റെ സഹോദരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ഉടലെടുത്ത വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
ഇരുന്നൂറോളം പൊലീസുകാരെ സ്ഥലത്തു വിനിയോഗിച്ചതായും ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. റവന്യു വകുപ്പിലെയും ജില്ലാ ഭരണകൂടത്തിലെയും ഉദ്യോഗസ്ഥർ നാശനഷ്ടം കണക്കാക്കുകയാണ്. കൊലപാതകം, കലാപം എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
English Summary: Over 50 Detained As Murder Triggers Violence Between Rival Groups in TN; Houses, Boats Set Ablaze